മഹേഷിനെ പിടികൂടിയ സംഘം മോഷണം ആരോപിച്ച് ഇയാളെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്ന് റോബര്‍ട്ട്‌സ്ഗഞ്ചിലെ എസ്.എച്ച്.ഒ ശിവ്ശരണ്‍ സാ പറഞ്ഞു. 

അറാറിയ: പശുവിന്‍റെ പേരില്‍ ബീഹാറില്‍ വീണ്ടും കൊലപാതകം. ബീഹാറിലെ അറാറിയയില്‍ കന്നുകാലി മോഷണം ആരോപിച്ച് 44കാരനെ ഒരു സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. റോബര്‍ട്ട്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഡാക് ഹാരിപൂര്‍ ഗ്രാമത്തിലാണ് സംഭവം. മഹേഷ് യാദവ് എന്നയാളാണ് മരിച്ചത്. മഹേഷും മറ്റ് രണ്ട് പേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. 

മഹേഷിനെ പിടികൂടിയ സംഘം മോഷണം ആരോപിച്ച് ഇയാളെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്ന് റോബര്‍ട്ട്‌സ്ഗഞ്ചിലെ എസ്.എച്ച്.ഒ ശിവ്ശരണ്‍ സാ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി എസ്.എച്ച്.ഒ പറഞ്ഞു. ഇത് രണ്ടാം തവണയാണ് അറാറ പശുവിന്റെ പേരിലുള്ള കൊലപാതകത്തിന് വേദിയാകുന്നത്. 

കന്നുകാലി മോഷണം ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അറാറയില്‍ ഒരാളെ അക്രമികള്‍ മര്‍ദ്ദിച്ചു കൊന്നിരുന്നു. മുഹമ്മദ് കാബൂള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്നതിന്‍റെയും തൊഴിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ഈ കേസിന്‍റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.