ആര്യനാട് യുവാവ് കുത്തേറ്റുമരിച്ചു; ഭാര്യയും സുഹൃത്തും അറസ്റ്റില്‍
വിവാഹമോചനത്തിന് അരുൺ സമ്മതിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവദിവസം അഞ്ജു താമസിക്കുന്ന വീട്ടിലേക്ക് അരുണിനെ വിളിച്ചുവരുത്തി.
തിരുവനന്തപുരം: ആര്യനാട് ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നു. ആര്യനാട് കുളപ്പട സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ അഞ്ജുവിനേയും കാമുകൻ ശ്രീജുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രിയാണ് അരുണിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണിന്‍റെ സുഹൃത്തായ ശ്രീജുവും അഞ്ജുവും തമ്മിൽ നാല് വർഷമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞ അരുൺ നിരവധി തവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
തർക്കം സ്ഥിരമായതോടെ അഞ്ജു ബന്ധുവീട്ടിലേക്ക് താമസം മാറി. വിവാഹമോചനത്തിന് അരുൺ സമ്മതിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവദിവസം അഞ്ജു താമസിക്കുന്ന വീട്ടിലേക്ക് അരുണിനെ വിളിച്ചുവരുത്തി. ഈ സമയം ശ്രീജുവും വീട്ടിലുണ്ടായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ കയ്യിൽ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് ശ്രീജു അരുണിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. വീടിനടുത്തുള്ള അഴുക്ക് ചാലിൽ നിന്നും കത്തി പൊലീസ് കണ്ടെടുത്തു. അരുണിനും അഞ്ജുവിനും ഒമ്പത് വയസ്സുള്ള മകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.