Mofiya Parveen : മൊഫിയ പർവീണിന്റെ മരണം: കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും നാളെ വീട്ടിലെത്തിച്ച് തെളിവെടുക്കും
മൊഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ മൂന്ന് പ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്‌ട്രെറ്റ് കോടതി മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്
കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ മൂന്ന് പ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്‌ട്രെറ്റ് കോടതി മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതികളെ നാളെ വീട്ടിലെത്തിച്ച് തെളിവെടുക്കും. മൊഫിയ പർവീണിന്റെ ഭർത്താവ് മുഹമ്മദ് സുഹൈൽ , സുഹൈലിന്റെ മാതാവ് റൂഖിയ പിതാവ് യുസഫ് എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളെ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളുടെ വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും പരിശോധിക്കേണ്ടതുണ്ടെന്ന് പ്രോസിമുഷൻ വാദിച്ചു. വിവാഹ ഫോട്ടോകൾ പരിശോധിക്കണം, കോതമംഗലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കണം. ഈ സാഹചര്യത്തിൽ കസ്റ്റഡി ആവശ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു. മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ച് യൂസഫ് മഹല്ല് കമ്മറ്റിക്ക് കത്ത് കൊടുത്തത്താണ് പ്രശ്നങ്ങൾ വഷളാവാനും മോഫിയ ആത്മഹത്യ ചെയ്യാനും കാരണമായതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.
രണ്ടാം പ്രതി റുഖിയക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞതാണെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. റുഖിയയെ കസ്റ്റഡിയിൽ വിട്ടുകൊടുക്കരുതെന്നും വാദിച്ചു. വൈദ്യപരിശോധന റിപ്പോർട്ട് പരിശോധിച്ച കോടതി റുഖിയയേയും കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇതിനിടെ, കേസന്വേഷേണത്തിൻ്റെ ഭാഗമായി മൊഫിയയുടെ സുഹൃത്തുകളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.
കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാർത്ഥിനി മൊഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ പലതവണ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭർതൃമാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐയായിരുന്ന സി എൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബന്ധുക്കൾ ഉയർത്തിയ എല്ലാ പരാതികളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.