യുവതിയെ തിരികെ കൊണ്ടുവരാനുള്ള രവീന്ദ്രയുടെ ശ്രമങ്ങൾക്കിടെയാണ് ഭാര്യാ മാതാവ് ഫൂൽവതി വിചിത്രമായ നിബന്ധന മുന്നോട്ട് വച്ചത്
ആഗ്ര: പിണങ്ങിക്കഴിഞ്ഞ ഭാര്യയെ തിരിച്ചുവിടാൻ അമ്മായി അമ്മയുടെ വിചിത്രമായ നിബന്ധന. സ്വന്തം അമ്മയെ കടലക്കറിയിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച് മകൻ. ഉത്തർ പ്രദേശിലെ ആഗ്രയിലെ ഭർപുരയിലാണ് സംഭവം. അമ്മയെ കൊല്ലാൻ ശ്രമിച്ച കേസിൽ രവീന്ദ്ര എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്ക് വിഷം എത്തിച്ച് നൽകിയത് ഭാര്യയുടെ അമ്മയാണെന്നാണ് രവീന്ദ്ര പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. വിഷം കലർന്ന കടല കറി കഴിച്ച വയോധിക ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭാര്യ അവശയായെന്നായിരുന്നു രവീന്ദ്രയുടെ അച്ഛൻ പൊലീസിനോട് വിശദമാക്കിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലക്കറിയിൽ ഭക്ഷണം കലർന്നതായി വ്യക്തമായത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ചികിത്സയിൽ കഴിയുന്ന വയോധികയുടെ മകൻ കൊലപാതക ശ്രമത്തേക്കുറിച്ച് പൊലീസിനോട് വിശദമാക്കിയത്.
ഗാട്പുര ഗ്രാമത്തിൽ നിന്നുള്ള യുവതിയേയാണ് രവീന്ദ്ര വിവാഹം ചെയ്തിരുന്നത്. അടുത്തിടെ ദമ്പതികൾക്കിടയിൽ കലഹമുണ്ടായതിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. യുവതിയെ തിരികെ കൊണ്ടുവരാനുള്ള രവീന്ദ്രയുടെ ശ്രമങ്ങൾക്കിടെയാണ് ഭാര്യാ മാതാവ് ഫൂൽവതി വിചിത്രമായ നിബന്ധന മുന്നോട്ട് വച്ചത്. മകളെ മരുമകനൊപ്പം തിരികെ അയയ്ക്കണമെങ്കിൽ രവീന്ദ്രയുടെ അമ്മ ജീവനോടെയുണ്ടാവരുതെന്നായിരുന്നു നിബന്ധന. രവീന്ദ്രയ്ക്ക് വിഷം എത്തിച്ച് നൽകി ഇതിനായി ഫൂൽവതി നിർബന്ധിക്കുകയും ചെയ്തുവെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയത്. യുവാവിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പൊലീസ് അന്വേഷിക്കുകയാണ്. രവീന്ദ്രയുടെ വീട്ടിൽ അടുത്തിടെ സ്ഥലം വീതം വയ്ക്കുന്നതിനേ ചൊല്ലി തർക്കമുണ്ടായിരുന്നതായി സഹോദരൻ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ നിലവിൽ രവീന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്റെ മറ്റ് ആരോപണങ്ങളേക്കുറിച്ച് അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.


