കൊലക്കേസ് പ്രതി ആറ് വർഷത്തിന് ശേഷം പിടിയില്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത് സിക്കിമിൽ വച്ച്
ശാസ്താംകോട്ട കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി രാജു സർക്കാർ ആണ് പിടിയിലായത്.
കൊല്ലം: കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ആറ് വർഷത്തിന് ശേഷം സിക്കിമിൽ വച്ച് പിടിയിലായി. ശാസ്താംകോട്ട കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശൂരനാട് ആയിക്കുന്നം ശിവൻകുട്ടി നായരെ കൊലപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി രാജു സർക്കാർ ആണ് പിടിയിലായത്.
കേബിൾ വയർ ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി 15000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു. 2013 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നഷ്ടപ്പെട്ട മൊബൈൽ ഫോണിന്റെ വിവരങ്ങൾ ശേഖരിച്ചതിൽ പശ്ചിമബംഗാൾ കേന്ദ്രീകരിച്ച് പ്രതിയുടെ സാന്നിധ്യം തിരിച്ചറിയുകയും അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.