ജ്വല്ലറി ജീവനക്കാരനായ ലീഗ് പ്രവർത്തകൻ ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷവും സ്വര്‍ണ്ണവും തട്ടിയെടുത്തു
കണ്ണൂരിൽ പ്രവർത്തിക്കുന്ന സി.കെ. ഗോൾഡ് എന്ന സ്ഥാപനത്തിലെ മാനേജിങ് ഡയറക്ടർ ആണെന്ന് പറഞ്ഞാണ് ഈ ജ്വല്ലറിയിലെ മാർക്കറ്റിംഗ് സ്റ്റാഫായ നൗഷാദ് തട്ടിപ്പ് നടത്തിയത്.
കണ്ണൂര്‍: കണ്ണൂരിൽ ജ്വല്ലറി ജീവനക്കാരനായ ലീഗ് പ്രവർത്തകൻ ഇടപാടുകാരെ കബളിപ്പിച്ച് അൻപത് ലക്ഷവും സ്വർണ്ണവും തട്ടിയതായി പരാതി. പണം നഷ്ടപ്പെട്ട ഒൻപതുപേർ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസില്‍ പരാതി എത്തിയതോടെ ഒളിവിൽ പോയ അഴീക്കോട് സ്വദേശി കെ.പി.നൗഷാദിനായി തെരച്ചിൽ ആരംഭിച്ചു.
കണ്ണൂരിൽ പ്രവർത്തിക്കുന്ന സി.കെ.ഗോൾഡ് എന്ന സ്ഥാപനത്തിലെ മാനേജിങ് ഡയറക്ടർ ആണെന്ന് പറഞ്ഞാണ് ഈ ജ്വല്ലറിയിലെ മാർക്കറ്റിംഗ് സ്റ്റാഫായ നൗഷാദ് തട്ടിപ്പ് നടത്തിയത്. ആളുകളെ നേരിട്ട് കണ്ട് സ്കീമുകൾ പറഞ്ഞ് കൊടുത്തു. ലക്ഷങ്ങൾ നിക്ഷേപിച്ചാൽ മാസം തോറും ലഭാവിഹിതത്തിന്‍റെ ഒരു നല്ലൊരു പങ്ക് തരുമെന്നും വിശ്വസിപ്പിച്ചു, കൂടാതെ പഴയ ആഭരണങ്ങൾ മാറ്റി നൽകാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തി.
പരിചയക്കാരനായത് കൊണ്ട് കൂടുതൽ രേഖകൾ ആവശ്യപ്പെടാതെ പലരും പണം നൽകി. കഴിഞ്ഞ ദിവസം നൗഷാദ് മുങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. നൗഷാദിന് ഇപ്പോൾ സി.കെ. ഗോൾഡുമായി യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പിൽ പങ്കില്ലെന്നുമാണ് ജ്വല്ലറി എംഡിയുടെ വിശദീകരണം.