Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹത? അന്വേഷണം വേണമെന്ന് ബന്ധു

ഈ വീട്ടിൽ അവസാനമുണ്ടായ രണ്ട് മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധു പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം തിരുവനന്തപുരം അസിസ്റ്റന്‍റ് കമ്മീഷണർക്ക് കൈമാറി. 

mystery around the death of seven people in karamana trivandrum relative alleges
Author
Thiruvananthapuram, First Published Oct 26, 2019, 12:27 PM IST

കരമന: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. കരമന സ്വദേശി ജയമാധവന്റെയും കുടുംബാംഗങ്ങളുടെയും മരണത്തെക്കുറിച്ചാണ് പരാതി. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് ബന്ധുവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധു പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം തിരുവനന്തപുരം അസിസ്റ്റന്‍റ് കമ്മീഷണർക്ക് കൈമാറി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്‍റയും വ്യക്തമാക്കി.

ഈ വീട്ടിൽ അവസാനമുണ്ടായ രണ്ട് മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ബന്ധുക്കളാരും ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.  

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലാണ് കരമനയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ ഏഴ് പേർ മരിച്ചത്. ഗോപിനാഥൻ നായരും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളായ ആറ് പേരുമാണ് മരിച്ചത്. ഇവിടെ അവസാനം നടന്ന രണ്ട് മരണങ്ങളിലാണ് പ്രധാനമായും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്. 

ഗോപിനാഥൻനായരുടെ മകനായ ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ചേട്ടന്‍റെ മകനായ ജയമാധവൻ എന്നീ രണ്ട് മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടുപേരും അവിവാഹിതരാണ്. ഉമാനഗരം എന്ന തറവാട്ടു വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അടുത്തടുത്ത വർഷങ്ങളിലാണ് ഇവർ മരിച്ചത്. കട്ടിലിൽ നിന്ന് വീണോ, കട്ടിലിൽ തലയിടിച്ചോ ആണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാൽ ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്.

2017-ലാണ് ജയമാധവൻ മരിക്കുന്നത്. ഇതിന് മുമ്പാണ് ജയപ്രകാശിന്‍റെ മരണം. ജയമാധവന്‍റെ മരണത്തിന് ശേഷം ഇവരുടെ പേരിലുള്ള സ്വത്തുക്കൾ ഒരു ട്രസ്റ്റ് രൂപീകരിച്ച് ബന്ധുക്കളല്ലാത്തവരുടേതുൾപ്പടെ പേരിലാക്കി എന്നാണ് ആരോപണം. കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില ആശ്രിതരുടെയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലരുടെയും പേരിലേക്ക് ഈ വീടും സ്വത്തുക്കളും മാറ്റിയെന്നാണ് ആരോപണം. വ്യാജ വിൽപത്രം തയ്യാറാക്കിയാണ് സ്വത്ത് മാറ്റിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

ഈ കുടുംബത്തിന്‍റെ ബന്ധുവായ പ്രസന്നകുമാരി, പൊതുപ്രവർത്തകനായ അനിൽകുമാർ എന്നിവരാണ് ഈ മരണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. ഇതിന് ശേഷം ഡിജിപിയുടെ ഓഫീസിന് ഈ പരാതി കൈമാറി. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സ്വത്ത് കൈമാറിയതിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 

നിലവിൽ ജയമാധവന്‍റെയും ജയപ്രകാശിന്‍റെയും മരണത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios