തന്‍റെ കുട്ടിയല്ലെന്ന് സംശയിച്ച് അച്ഛന്‍ മകനെ ക്രൂരമായി കൊലപ്പെടുത്തി. രണ്ട് വയസുകാരനായ കൗശലെന്ന കുട്ടിയാണ് അച്ഛന്‍റെ ക്രൂരതയ്ക്ക് ഇരയായത്. 

മൈസൂരു: തന്‍റെ കുട്ടിയല്ലെന്ന് സംശയിച്ച് അച്ഛന്‍ മകനെ ക്രൂരമായി കൊലപ്പെടുത്തി. രണ്ട് വയസുകാരനായ കൗശലെന്ന കുട്ടിയാണ് അച്ഛന്‍റെ ക്രൂരതയ്ക്ക് ഇരയായത്. മൈസൂരുവിലെ ഹുന്‍സൂറിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതി ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി ഭാര്യ പരിമളവുമായി കുഞ്ഞിന്‍റെ പിതൃത്വം സംബന്ധിച്ച് നിരന്തരം വഴക്കിട്ടിരുന്നു. അഞ്ച് വര്‍ഷം മുമ്പ് പ്രണയവിവാഹം ചെയ്ത ഇരുവരുടെയും കുടുംബജീവിതം നല്ല നിലയിലായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വഴക്ക് മൂര്‍ച്ഛിച്ച് പരിമളം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് തിരികെ വരികയായിരുന്നു.

പരിമളത്തിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് വീണ്ടും തര്‍ക്കങ്ങള്‍ നടന്നു. രണ്ടാമത്തെ കുട്ടി കൗശല്‍ തന്‍റെ മകനല്ലെന്നായിരുന്നു ശശികുമാറിന്‍റെ ആരോപണം. ഇതിന്റെ പേരുപറഞ്ഞ് കുട്ടിയെ നിരന്തരം ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായ കുട്ടി മരിക്കുകയായിരുന്നു.