കോളേജിലുണ്ടായ മുൻ വൈരാഗ്യത്തിന്‍റെ തുടർച്ചയാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം : നഗരൂരിൽ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ മിസോറം സ്വദേശിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. രാജധാനി എഞ്ചിനിയറിംഗ് കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി വാലന്‍റൈൻ ആണ് കൊല്ലപ്പെട്ടത്. മൂന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർഥിയും മിസോറാം സ്വദേശിയുമായ ലോമയെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലുണ്ടായ മുൻ വൈരാഗ്യത്തിന്‍റെ തുടർച്ചയാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി 10. 30ഓടെ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരിക്കുന്നതിനിടയിലാണ് വലന്‍റൈനും ലോമയും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായത്. പിന്നാലെ ലോമ പുറത്ത് പോയി, വാലന്‍റൈനിനെ ഫോണിൽ വിളിച്ച് പുറത്തേക്ക് വരുത്തി. വീണ്ടും കയ്യാങ്കളിയുണ്ടായി. ഇതിനിടയിലാണ് കയ്യിൽ കരുതിയ കത്തി കൊണ്ട് ലോമ വാലൻറൈനിന്റെ നെഞ്ചിൽ കുത്തി ഓടി രക്ഷപ്പെട്ടത്. സഹപാഠികളുടെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. കൊലപാതകത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
വാലന്‍റൈനിനെ സുഹൃത്തുക്കൾ ആദ്യം കല്ലമ്പല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കിംമ്സ് ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെയാണ് പുലർച്ചെയോടെയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ലോമയെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാം വർഷ വിദ്യാർത്ഥിയായ ലോമയും കൊല്ലപ്പെട്ട വാലന്‍റൈനും തമ്മിൽ നേരത്തെ കോളേജിൽവെച്ച് നിരവധി വട്ടം പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസത്തെ തർക്കമെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
<
/p>
