കൊല്ലത്ത് വാഴക്കൈയ്യില്‍ 14 കാരന്റെ ആത്മഹത്യ: ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു
പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ വാഴക്കൈയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് അമ്മ ബിന്ദു ആരോപിച്ചിരുന്നു.
കൊല്ലം: അഞ്ചലിലെ പതിനാല് വയസ്സുകാരന്റെ മരണത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി.
കേസിന്റെ എഫ് ഐ ആർ, പോസ്റ്റുമോർട്ടം റിപ്പോർട്ട്, അന്വേഷണ വിശദാംശങ്ങൾ അടക്കം കമ്മീഷന് നൽകാൻ കളക്ടര്‍ക്ക് നിർദ്ദേശം നല്‍കി. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് ചെയർപേഴ്സൺ പ്രിയങ്ക് കനൂങ്ക പറഞ്ഞു.
പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ വാഴക്കൈയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് അമ്മ ബിന്ദു ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് പുനലൂർ ഡിവൈഎസ്പി അന്വേഷിക്കും. കഴിഞ്ഞ ഡിസംബർ ഇരുപതിനാണ് വാഴത്തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏരൂർ ചില്ലും പ്ലാന്റിൽ വിഷ്ണുഭവനിൽ വിഷ്ണുവിനെ ഡിസംബർ 19 ന് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ദിവസം മൃതദേഹം കണ്ടെത്തി. വാഴക്കൈയിൽ ഒരാൾക്ക് എങ്ങിനെ തൂങ്ങിമരിക്കാൻ കഴിയുമെന്നാണ് സംശയം. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വിജീഷ് സന്തോഷത്തോടെയാണ് വീട്ടിൽ തിരിച്ചുവന്നതെന്നും ആത്മഹത്യചെയ്യാൻ യാതൊരു കാരണവും ഇല്ലെന്നും മാതാപിതാക്കൾ പറയുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഏരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു വിജീഷ്.