ജനുവരി 31നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ നാവികനെ കാണാതായത്. പിന്നീട് ഫെബ്രുവരി ആറിന് മഹാരാഷ്ട്രയില്‍ പാര്‍ഘറിലെ വനമേഖലയില്‍ 90ശതമാനം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മുംബൈ: നാവികനെ തട്ടിക്കൊണ്ടുപോയി തീകൊളുത്തി കൊന്ന കേസില്‍ വഴിത്തിരിവ്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. കടബാധ്യത മൂലമാണ് കോയമ്പത്തൂരിലെ ഐഎന്‍എസ് അഗ്രാരിയില്‍ ജോലി ചെയ്യുന്ന നാവികനായ സൂരജ് കുമാര്‍ ദുബെ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജനുവരി 31നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ നാവികനെ കാണാതായത്. പിന്നീട് ഫെബ്രുവരി ആറിന് മഹാരാഷ്ട്രയില്‍ പാര്‍ഘറിലെ വനമേഖലയില്‍ 90ശതമാനം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തന്നെ ഒരു സംഘം തട്ടിക്കൊണ്ടുവന്ന് മോചന ദ്രവ്യം ആവശ്യപ്പെട്ട് തീകൊളുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ മരണമൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല. വിമാനത്താവളത്തിലെയും ഇയാള്‍ എത്തിയ വഴികളിലെയും സിസിടിവി പരിശോധിച്ചാണ് പൊലീസ് അന്വേഷിച്ചത്. വിമാനത്താവളത്തിലെ ദൃശ്യങ്ങളില്‍ ഇയാള്‍ സ്വയം കാര്‍ വിളിച്ച് പോകുകയായിരുന്നു. യാത്രമധ്യേ ആന്ധ്രയിലെ വെല്ലൂരില്‍ ഇയാള്‍ ഒറ്റക്കൊരു മുറിയെടുത്ത് താമസിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു.

തലസാരി എന്ന സ്ഥലത്തുവെച്ച് ഇയാള്‍ കന്നാസില്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യവും ലഭിച്ചു. ഇയാള്‍ക്ക് 24 ലക്ഷം രൂപ ബാധ്യതയുണ്ടായിരുന്നു. ഓഹരി ഇടപാടിലൂടെയാണ് കടബാധ്യത വന്നതെന്ന് സംശയമുണ്ട്. കടബാധ്യത തീര്‍ക്കാന്‍ ഇദ്ദേഹം 13 ബാങ്കുകളെ സമീപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്നെ ഒരു സംഘം ജനുവരി 31ന് ചെന്നൈ വിമാനത്തവളത്തില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയി 1500 കിലോമീറ്ററിലേറെ ദൂരെയുള്ള മഹാരാഷ്ട്രയിലെ പാല്‍ഘറിലുള്ള ഗോള്‍വാദ് കാട്ടില്‍ എത്തിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.