ജനിച്ച് മണിക്കൂറുകള്‍ മാത്രമ പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്

ന്യൂയോര്‍ക്ക്: പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് നവജാത ശിശുവിനെ ജീവനോടെ ചവറ്റുകൂനയില്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലാണ് സംഭവം. വെനിസാ മാള്‍ഡൊനാഡോ എന്നയുവതിയെ ആണ് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

കുട്ടിയെ ദുരുപയോഗം ചെയ്തതിനും കൊലപാതക ശ്രമവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പമ്പിലെ ജീവനക്കാരാണ് കുഞ്ഞിനെ ആദ്യം കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരത്തേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

കാലിഫോര്‍ണിയ സംസ്ഥാനത്തെ നിയമം അനുസരിച്ച് നിയമപരമല്ലാത്ത രീതിയിലുണ്ടാവുന്ന കുഞ്ഞിനെ ജനിച്ച് 72 മണിക്കൂറിനുള്ളില്‍ ചോദ്യങ്ങളൊന്നും കൂടാതെ തന്നെ കൈമാറാന്‍ സാധിക്കും. സംസ്ഥാന ഇത്തരം സഹകരണം നടത്തുന്നതിനിടെയാണ് മണിക്കൂറുകള്‍ മാത്രം പ്രായമായ കുഞ്ഞിനെ ചവറ്റ കൂനയിലിട്ട് അമ്മ ഉപേക്ഷിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കണം എന്ന നിബന്ധന മാത്രമാണ് ഇതിനായി പാലിക്കേണ്ടത്. 

മാര്‍ച്ച് ആദ്യവാരം ബറേലിയില്‍ കുളത്തിലേക്ക് വലിച്ചെറിഞ്ഞ പെണ്‍കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയിരുന്നു. കുളത്തിലുണ്ടായിരുന്ന കുളവാഴയില്‍ തല ഉടക്കി കിടന്നതാണ് പെണ്‍കുഞ്ഞിന് രക്ഷയായത്. കുളവാഴകള്‍ നിറഞ്ഞ കുളത്തിലേക്കായിരുന്നു അജ്ഞാതര് കുഞ്ഞിനെ എറിഞ്ഞത്. കുളത്തിന്‍ററെ കരയില്‍ നിന്ന് 15 അടിയോളം അകലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുളത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞിനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നാലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന് പ്രത്യക്ഷത്തില്‍ പരിക്കുകളില്ലെന്നാണ് പൊലീസ് വിശദമാക്കിയിരുന്നു.