മദ്യപിച്ചെത്തിയ എട്ടുപേർ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മേശകളും ജനാലകളും സിസിടിവി ക്യാമറകളും അടിച്ചു തകർത്തു

കൊല്ലം: കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ പിടിയിൽ. തഴുത്തല സ്വദേശി ഷിജാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എട്ടംഗ സംഘം കശുവണ്ടി ഫാക്ടറിയിൽ ആക്രമണം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയത്തിൽ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എൻ കാഷ്യു ഫാക്ടറിയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ എട്ടുപേർ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മേശകളും ജനാലകളും സിസിടിവി ക്യാമറകളും അടിച്ചു തകർത്തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഫാക്ടറിയിലുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസും പ്രതികളുമായും തര്‍ക്കമുണ്ടായി.

പ്രദേശത്തുള്ള ചിലർ ഏറെനാളായി കശുവണ്ടി ഫാക്ടറി തൊഴിലാളികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു പതിവാണെന്നാണ് സ്ഥാപന ഉടമ പറയുന്നത്. സംഭവത്തിന് പിന്നാലെ അക്രമികൾ പൊലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. എട്ടംഗ സംഘത്തിൽപ്പെട്ട തഴുത്തല സ്വദേശി ഷിജാസിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുളളവര്‍ക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Read Also; കാറ്റും മഴയും; കുട്ടനാട്ടിൽ വ്യാപക നാശനഷ്ടം