കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ല്, പരിക്കേറ്റവരിൽ ഒരാൾ മരിച്ചു
കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം.
കൊല്ലം (kollam) കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ (ambulance drivers fight ) നടത്തിയ കൂട്ടത്തല്ലിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു (death). കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം.
ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയിൽ ഉണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വടിവാളും, കരിങ്കല്ലും, ഇരുമ്പ് ബോർഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ രാഹുലിനായിരുന്നു ഗുരുതരമായി പരുക്കേറ്റത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള തൊഴിൽ തർക്കങ്ങളും സാമ്പത്തിക തർക്കങ്ങളുമായിരുന്നു ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരൻ വിനീത് എന്നിവർ ചികിൽസയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഖിൽ , സജയകുമാർ , വിജയകുമാർ , ലിജിൻ , രാഹുൽ , സച്ചു എന്നിവരാണ് അറസ്റ്റിലായത്. ആംബുലൻസ് ഡ്രൈവർമാരുടെ യൂണിയൻ നേതാവാണ് കേസിലെ ഒന്നാം പ്രതി സിദ്ദീഖ്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.