തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ല, ഇപ്പോൾ മേൽനോട്ട ചുമതലയുള്ള എഡിജിപി ജയരാജൻ വകുപ്പ് തല നടപടി നേരിട്ടയാളാണെന്നും ബിജെപി ആരോപിക്കുന്നു.
കണ്ണൂര്‍: പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപിയും, പ്രതിയായ പത്മരാജന്‍റെ ഭാര്യയും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്മരാജന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണെന്നും ബിജെപി ആരോപിക്കുന്നു.
പെൺകുട്ടിക്ക് നീതി കിട്ടാൻ സിബിഐ അന്വേഷണം അനിവാര്യമാണ്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ല, ഇപ്പോൾ മേൽനോട്ട ചുമതലയുള്ള എഡിജിപി ജയരാജൻ വകുപ്പ് തല നടപടി നേരിട്ടയാളാണെന്നും ബിജെപി ആരോപിക്കുന്നു.
പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി തളിപറമ്പ ഡിവൈഎസ് പി രത്നകുമാറിന് അന്വേഷണ ചുമതല നല്‍കുന്നത്. ഐജി.എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകകയാണെന്നും ചൂണ്ടികാട്ടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ പുതിയ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്.
കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകൻ പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ പ്രതി പദ്മരാജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്ക് അനുകൂലമായി കേസിന്‍റെ മേൽനോട്ട ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. പദ്മരാജന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിറകെയായിരുന്നു ഐജിയുടെ പേരിൽ സംഭാഷണം പ്രചരിച്ചത്. ഈ ഓഡിയോ സന്ദേശം പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു. പാലത്തായി കേസിൽ പോക്സോ വകുപ്പ് ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നതായിരുന്നു സംഭാഷണം.
