പാറശ്ശാല പൊലീസ് വീഴ്ച പറ്റിയെന്നും ഷാരോണിന്‍റെ കുടുംബം ആരോപിച്ചു. എന്താണ് കഴിച്ചതെന്ന് അറിഞ്ഞിരുന്നു എങ്കിൽ രക്ഷിക്കാൻ പറ്റുമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും ഷിമോൺ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ഷാരോണിന്‍റെ കൊലപാതകത്തില്‍ ഗ്രീഷ്മയുടെ കുടുംബത്തിനും ബന്ധമുണ്ടെന്ന് സഹോദരൻ ഷിമോൺ. ഷാരോണിന് ഇടയ്ക്കിടെ വൊമിറ്റിംഗ് ഉണ്ടായിരുന്നു. നേരത്തെയും വിഷം കൊടുത്തിട്ടുണ്ടാകാമെന്ന് ഷിമോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാറശ്ശാല പൊലീസ് വീഴ്ച പറ്റിയെന്നും ഷാരോണിന്‍റെ കുടുംബം ആരോപിച്ചു. എന്താണ് കഴിച്ചതെന്ന് അറിഞ്ഞിരുന്നു എങ്കിൽ രക്ഷിക്കാൻ പറ്റുമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും ഷിമോൺ കൂട്ടിച്ചേര്‍ത്തു. പാറശ്ശാല പൊലീസിന് തെളിവുകൾ കൊടുത്തിട്ടും ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നാണ് ഷാരോണിന്‍റെ കുടുംബത്തിന്‍റെ ആരോപണം.

കേസന്വേഷണത്തില്‍ പാറശ്ശാല പൊലീസ് അലംഭാവം കണിച്ചെന്നാണ് ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ ആരോപിക്കുന്നത്. പാറശ്ശാല എസ്ഐ അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ അനുകൂലിച്ചെന്നും ഷിമോണ്‍ പറയുന്നു. കഷായത്തിന്‍റെ രാസപരിശോധന ആവശ്യമില്ലെന്ന് പൊലീസ് പറഞ്ഞെന്നും ഷാരോണിന്‍റെ സഹോദരന്‍ ന്യൂസ് അവറിൽ പറഞ്ഞു. ആ പെണ്‍കുട്ടി അങ്ങനെ ചെയ്യില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഡോക്ടറുടെയും കുപ്പിയുടെും വിവരങ്ങള്‍ ശേഖരിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണമെന്നും ഷാരോണിന്‍റെ സഹോദരൻ ഷിമോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: ഷാരോണിന്‍റെ മരണത്തിൽ വഴിത്തിരിവ്; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഷാരോണിന് കഷായത്തില്‍ വിഷം നല്‍കി കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്‍പില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഗ്രീഷ്മ കൃത്യം നടത്തിയതെന്ന് എഡിജിപി അറിയിച്ചു. കടയില്‍ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നല്‍കിയത്. ഗ്രീഷ്മ കഷായം വീട്ടിലുണ്ടാക്കി. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ചു. പിന്നീട് നേരത്തെ വീട്ടിലുണ്ടായിരുന്ന കീടനാശിനി ഉപയോഗിച്ചു. ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങള്‍ക്ക് കേടുണ്ടാക്കാന്‍ സാധിക്കുന്ന രാസവസ്തുവാണിതെന്നും എഡിജിപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

Also Read: 'കഷായം ഗ്രീഷ്മ വീട്ടിലുണ്ടാക്കിയത്', കൃത്യം നടത്തിയത് കൊല്ലണമെന്ന ലക്ഷ്യത്തോടെ, കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

YouTube video player