പാർക്കിൽ കെയർ ടേക്കറായി പോക്സോ കേസ് പ്രതി; പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് ആരോപണം
യാതൊരു അന്വേഷണവും നടത്താതെ പോക്സോ കേസിലെ പ്രതിയെ സർക്കാർ സ്ഥാപനത്തിന് കീഴിൽ നിയമിച്ചത് കോണ്‍ഗ്രസ് കൗണ്‍സിലർ പി കെ രാഗേഷിന്‍റെ നിർദേശം അനുസരിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കണ്ണൂര്‍: കണ്ണൂർ കോർപറേഷന് കീഴിലെ ശ്രീനാരായണ പാർക്കിൽ പോക്സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം. സംഭവം വിവാദമായതോടെ വിചാരണ നേരിടുന്ന പ്രതി പ്രഷിലിനെ പുറത്താക്കി കോർപറേഷൻ തടിതപ്പി.
2016ൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രഷിൽ. കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് കോർപറേഷന് കീഴിലെ പാർക്കിൽ നിയമനം കിട്ടിയത്. യാതൊരു അന്വേഷണവും നടത്താതെ പോക്സോ കേസിലെ പ്രതിയെ സർക്കാർ സ്ഥാപനത്തിന് കീഴിൽ നിയമിച്ചത് കോണ്‍ഗ്രസ് കൗണ്‍സിലർ പി കെ രാഗേഷിന്‍റെ നിർദേശം അനുസരിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
എന്നാൽ പത്രത്തിലെ പരസ്യം കണ്ട് വന്ന വ്യക്തിയാണ് പ്രിഷിലെന്നും. താൽക്കാലിക അടിസ്ഥാനത്തിലെ നിയമനം ആയതുകൊണ്ട് ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ചില്ലെന്നുമാണ് കോർപറേഷന്‍റെ വിശദീകരണം. സംഭവം വിവാദമായതോടെ പ്രഷിലിനെ പുറത്താക്കി കൊണ്ട് കോർപറേഷൻ ഉത്തരവിറക്കി.