ശിക്ഷാവിധി കേട്ട ഉടന്‍ 'മുങ്ങി'; പോക്സോ കേസിലെ പ്രതിക്കായി അന്വേഷണം ഊര്‍ജിതം
കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്.
പാലക്കാട്: പാലക്കാട് പോക്സോ കേസിലെ പ്രതി മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ഇന്നലെ പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ഹരിദാസനെ 10 വര്‍ഷം തടവിനും, ഒരു ലക്ഷം രൂപ പിഴ ചുമത്തിയും ശിക്ഷിച്ചിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്
പാലക്കാട് ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 26 വർഷത്തെ തടവ് ശിക്ഷ നൽകിയത്. തടവിന് പുറമേ, ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‍ജി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം തടവ് കൂടി അനുഭവിക്കേണ്ടി വരും. പിഴത്തുക ഇരയ്ക്ക് കൈമാറാനും കോടതി നിർദേശിച്ചു.
Also Read: അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 25 വർഷം കഠിന തടവ്
പ്രതി പഠിപ്പിക്കുന്ന മദ്രസയിലെ വിദ്യാർത്ഥിനിയായിരുന്നു നാലാം ക്ലാസുകാരി. 2018 ജൂലൈ മാസത്തിനും 2019 മാർച്ചിനും ഇടയിലാണ് നൗഷാദ് ലത്തീഫ് കുട്ടിയെ പീഡിപ്പിച്ചത്. പരാതിയിൽ അഗളി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. അന്നത്തെ എസ്ഐ മാരായ പി വിഷ്ണു, എം സി റെജി കുട്ടി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ശോഭന, പ്രോസിക്യൂഷന് വേണ്ടി ഹാജരായി.