സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ പെൺകുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പള്ളിക്കമ്മിറ്റി ഭാരവാഹികളില്‍ നിന്നും സമിതി വിവരങ്ങള്‍ തേടും.
കൊച്ചി: എറണാകുളം ഊന്നുകല്ലിൽ പതിനഞ്ചുകാരിയെ വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭ നിയോഗിച്ച ആഭ്യന്തര സമിതി അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ പെൺകുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പള്ളിക്കമ്മിറ്റി ഭാരവാഹികളില്‍ നിന്നും സമിതി വിവരങ്ങള്‍ തേടും.
ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവയുടെ നിർദ്ദേശപ്രകാരമാണ് മൂന്നംഗ സമിതി സംഭത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. മൂവാറ്റുപുഴയ്ക്കടുത്തുള്ള കവളങ്ങാട് മാർ ഗ്രിഗോറിയോസ് പള്ളിയുടെ താൽക്കാലിക ചുമതലക്കാരനായ ശെമവൂൻ റമ്പാനെ ഇന്നലെയാണ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഉച്ചഭക്ഷണം നൽകാനായി പള്ളിമേടയിലെത്തിയ പെൺകുട്ടിയെ 77 കാരനായ വൈദികൻ കയറിപ്പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.
Also Read: പള്ളിമേടയിൽ 15കാരിയെ കയറിപ്പിടിച്ചു, അശ്ലീലം പറഞ്ഞു; 77കാരനായ വൈദികനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
ഇന്നലെ രാത്രി കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാവുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിയെ ഇപ്പോള്‍ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ല എന്നാണ് പൊലീസിന്റെ നിലപാട്.

