12കാരന് പ്രകൃതിവിരുദ്ധ പീഡനം; കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍
നാദാപുരം സ്വദേശിയായ 12 വയസ്സുകാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. വീടിന് സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ വാസു കാറിൽ കയറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി.
കോഴിക്കോട്: പന്ത്രണ്ടുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ കോഴിക്കോട് നാദാപുരത്തെ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ എരഞ്ഞിക്കൽ വാസു പിടിയില്‍. പോക്സോ കേസിലെ അറസ്റ്റിന് പിന്നാലെ വാസുവിനെ കോൺഗ്രസ് പുറത്താക്കി.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. നാദാപുരം സ്വദേശിയായ 12 വയസ്സുകാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. വീടിന് സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ വാസു കാറിൽ കയറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കൾ നാദാപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് ചുമത്തിയുള്ള അറസ്റ്റ്. പൊലീസ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
പൊലീസ് കേസ് ആയതോടെ എരഞ്ഞിക്കൽ വാസു ഒളിവിൽ പോയി. തുടർന്ന് നടത്തിയ വ്യാപക തെരച്ചിലിലാണ് പ്രതി കക്കംപള്ളിയിലെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് പിടിയിലായത്. എന്നാൽ ഇയാൾ ഉപയോഗിച്ചിരുന്ന കാർ കണ്ടെത്താനായില്ല. വാസുവിനെ സംഘം ചേർന്ന് മർദ്ദിച്ചതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇയാളെ കോഴിക്കോട് പോക്സോ കോടതി തലശ്ശേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പതിനാറുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഒ കെ എം കുഞ്ഞി പിടിയിലായിരുന്നു.