പൊലീസിനു നേരെ ആക്രമണം: സഹോദരൻമാർ അറസ്റ്റിൽ
ഒരാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഘം ഞായറാഴ്ച രാത്രി എട്ടു മണിയോടെ ഓണംങ്കോട് കോളനിയില്‍ എത്തിയത്.
കൊല്ലം: പത്തനാപുരം തലവൂര്‍ മഞ്ഞക്കാലയില്‍ പൊലീസിനെ കയ്യേറ്റം ചെയ്ത കേസിൽ സഹോദരൻമാർ അറസ്റ്റിൽ. എസ് ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തിനു നേരെ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.
മഞ്ഞക്കാല ഓണംങ്കോട് കോളനിയിലെ താമസക്കാരനായ വിഷ്ണുവും സഹോദരൻ നന്ദുവും ആണ് അറസ്റ്റിലായത്.വിഷ്ണുവിന് 25 ഉം നന്ദുവിന് 18 വയസും. ആണ് പ്രായം. ഒരാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഘം ഞായറാഴ്ച രാത്രി എട്ടു മണിയോടെ ഓണംങ്കോട് കോളനിയില്‍ എത്തിയത്.
മദ്യപനെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ വിഷ്ണുവിന്‍റേയും നന്ദുവിന്‍റേയും നേത്യത്ത്വത്തിലുളള സംഘമെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കല്ലേറില്‍ പോലീസ് വാഹനത്തിനും കേടുപാടുണ്ടായി. എസ്.ഐ ജിനു, സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മുന്‍പ് എക്സൈസ് സംഘത്തിന് നേരേയും ഇവിടെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. കേസിൽ രണ്ടു പേരെ കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് അറിയിച്ചു.