ഭക്ഷണം നല്‍കാന്‍ വൈകി; പൊലീസ് ക്യാന്‍റീന്‍ ജീവനക്കാര്‍ക്കും പൊലീസുകാരനും മര്‍ദ്ദനം
കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാന്റീനില്‍ നിയന്ത്രിത ആളുകളെയാണ് ഭക്ഷണം കഴിയ്ക്കാൻ ഇരുത്തിയിരുന്നത്. കൂടുതലായി എത്തുന്നവരെ പുറത്തു നിർത്തിയ ശേഷം ആളുകൾ കുറയുന്നതിനനുസരിച്ചാണ് അകത്ത് കയറ്റി ഭക്ഷണം നല്‍കി വരുന്നത്.
നെടുങ്കണ്ടം: ഭക്ഷണം നല്‍കാന്‍ താമസിച്ചതിന്‍റെ പേരില്‍ പൊലീസ് ക്യാന്‍റീന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നംഗ സംഘത്തിന്‍റെ മര്‍ദ്ദനം. ഇടുക്കി നെടുങ്കണ്ടത്ത് വച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ക്യാന്‍റീന്‍ ജീവനക്കാര്‍ക്കും നേരെ മൂന്നംഗ സംഘത്തിന്‍റെ ആക്രമണമുണ്ടായത്. സംഭവത്തിൽ നെടുങ്കണ്ടം തൂക്കുപാലം വെട്ടത്ത് തോമസ്, പ്രകാശ് ഗ്രാം സ്വദേശികളായ പാറയില്‍ ആന്റണി, കന്നയില്‍ ബിജു എന്നിവർ അറസ്റ്റിലായി. മദ്യത്തിന്‍റെ ലഹരിയിലായിരുന്നു അക്രമമെന്നാണ് റിപ്പോര്‍ട്ട്.
നെടുങ്കണ്ടം പൊലീസ് ക്യാന്റീനിൽ ഇന്ന് ഉച്ചയോടെയാണ് സമീപത്തെ തടിമില്ലിൽ ജോലി ചെയ്യുകയായിരുന്ന ആറുപേർ ഭക്ഷണം കഴിയ്ക്കാൻ എത്തിയത്. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാന്റീനില്‍ നിയന്ത്രിത ആളുകളെയാണ് ഭക്ഷണം കഴിയ്ക്കാൻ ഇരുത്തിയിരുന്നത്. കൂടുതലായി എത്തുന്നവരെ പുറത്തു നിർത്തിയ ശേഷം ആളുകൾ കുറയുന്നതിനനുസരിച്ചാണ് അകത്ത് കയറ്റി ഭക്ഷണം നല്‍കി വരുന്നത്.
ജീവനക്കാർ കുറവായതിനാൽ വിളമ്പുന്നതും താമസിച്ചു. അരമണിക്കൂറോളം ഇരുന്നിട്ടും ഭക്ഷണം ലഭിയ്ക്കാതെ വന്നതോടെ പ്രകോപിതരായ മൂന്നുപേർ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ക്യാന്റീനിൽ ഭക്ഷണം കഴിക്കുവാന്‍ എത്തിയ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്കുമാറിനും മര്‍ദ്ദനമേറ്റു. ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ധിച്ചതിനും ക്യാന്റീനില്‍ കയറി അക്രമണം അഴിച്ചുവിട്ടതിനും പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും