ആട് ഷമീറിനെയും കൂട്ടാളികളെയും സിനിമാ സ്റ്റൈലിലാണ് പൊലീസ് കീഴ്പ്പെടുത്തിയത്.

കോഴിക്കോട്: കൊടുവള്ളിയില്‍ ഗുണ്ടാ സംഘം ഗതാഗത തടസത്തിന്റെ പേരില്‍ ബസ് ജീവനക്കാരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മര്‍ദിച്ചത് ക്വട്ടേഷന്‍ ശ്രമം പരാജയപ്പെട്ടതു കൊണ്ടെന്ന് നിഗമനം. ഏതു വാഹനത്തെയാണ് ഇവര്‍ പിന്തുടര്‍ന്ന് വന്നത് എന്നതില്‍ അന്വേഷണം തുടരുകയാണ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പിന് നേരെ സ്ഫോടകവസ്തു എറിയുകയും കാറു കൊണ്ട് ഇടിപ്പിക്കുകയും ചെയ്ത ആട് ഷമീറിനെയും കൂട്ടാളികളെയും സിനിമാ സ്റ്റൈലിലാണ് പൊലീസ് കീഴ് പ്പെടുത്തിയത്. റിമാന്‍ഡിലുള്ള കൊടും കുറ്റവാളികളായ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഉടന്‍ അപേക്ഷ നല്‍കും.

കൊടുവള്ളി വെണ്ണക്കാട് വെച്ചാണ് ഇന്നലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ കുപ്രസിദ്ധ ക്രിമിനലുകളായ ആട് ഷമീറും കൊളവയല്‍ അസീസും അടങ്ങുന്ന സംഘം ‍അല്‍പ സമയം ഗതാഗത തടസം ഉണ്ടാക്കി എന്നതിന്റെ പേരില്‍ ഞെട്ടിപ്പിക്കുന്ന അതിക്രമം അഴിച്ചുവിട്ടത്. വിവാഹപ്പാര്‍ട്ടിയെ ഇറക്കിയ ബസ് പെട്രോള്‍ പമ്പില്‍ നിന്നും തിരിച്ചപ്പോഴുണ്ടായ ചെറിയ ഗതാഗതടസം കാരണം ഇവര്‍ പിന്തുടര്‍ന്നു വന്ന വാഹനമോ മറ്റോ രക്ഷപ്പെട്ടാണ് ഗുണ്ടാ സംഘത്തെ പ്രകേപിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. 

ആറു മാസം മുമ്പ് കൊടുവള്ളിയിലെ മുഹമ്മദ് സാലി എന്നയാളെ മാരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ തന്നെയാണ് ഇപ്പോള്‍ പിടിയിലായതും. ഹാവാല- സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് നടന്ന അക്രമം. അന്ന് പരിക്കേറ്റ മുഹമ്മദ് സാലിയെ ഇന്നലെ കൊടുവള്ളി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഈ കേസും പുതിയ സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. റിമാന്‍ഡിലുള്ള ഷമീര്‍, അസീസ്, അജ്മല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. 

ബസ് ജീവനക്കാര്‍ക്കെതിരെ അതിക്രമം നടത്തിയ ശേഷം പ്രദേശത്ത് നിന്നും കടന്നു കളഞ്ഞ പ്രതികളെ ആക്ഷന്‍ സിനിമകളെ വെല്ലുന്ന രീതിയിലാണ് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. കൊടുവള്ളി കാവിലുമ്മാരം എന്ന സ്ഥലത്തു നിന്നും പിന്തുടര്‍ന്നുവന്ന പൊലീസ് ജീപ്പിന് നേരെ കാറിലുള്ള ഗുണ്ടാ സംഘം സ്ഫോടക വസ്തുക്കള്‍ എറിഞ്ഞു. കാര്‍ റിവേഴ്സ് എടുത്ത് പൊലീസ് ജീപ്പിനെ ഇടിപ്പിച്ചു. 

പൊലീസുകാരെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടിച്ചാണ് കീഴ് പ്പെടുത്തിയത്. പൊലീസ് ജീപ്പിന് ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നും എഫ്ഐആര്‍ പറയുന്നു. ബിഎന്‍എസ് വിവിധ വകുപ്പുകള്‍ക്കൊപ്പം പൊതുമുതല്‍ നശിപ്പിക്കല്‍, എക്സ് പ്ലോസീവ് ആക്ട് തുടങ്ങിയവയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഘത്തിലെ രക്ഷപ്പെട്ട ഒരാളെക്കൂടി പിടികൂടാനുണ്ട്.

പാർക്ക് ചെയ്ത കാറിനടുത്തേക്ക് നടന്നു, വീണത് ആറടിയോളം താഴ്ചയുള്ള ഓടയിൽ, ടാക്സി ഡ്രൈവറുടെ കയ്യൊടിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം