സോനയുമായുള്ള തർക്കവും കുത്തേറ്റ സ്ഥലവും രക്ഷപ്പെട്ടതും വിശദീകരിച്ച് മഹേഷ്; പൊലീസ് തെളിവെടുത്തു
തൃശ്ശൂരിൽ ദന്ത ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി മഹേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം നടന്ന കുട്ടനെല്ലൂരിലെ ക്ലിനിക്ക്, കുരിയച്ചിറയിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.
തൃശ്ശൂർ: തൃശ്ശൂരിൽ ദന്ത ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി മഹേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം നടന്ന കുട്ടനെല്ലൂരിലെ ക്ലിനിക്ക്, കുരിയച്ചിറയിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടനെല്ലൂരിലെ ക്ലിനിക്കിലേക്ക് പ്രതിയുമായി പൊലീസ് എത്തിയത്. ഡോക്ടർ സോനയുമായി തർക്കം നടന്ന സ്ഥലവും കുത്തേറ്റ സ്ഥലവും മഹേഷ് പൊലീസിന് കാണിച്ച് കൊടുത്തു. പിന്നീട് നാട്ടുകാർ കാൺകെ കാറിൽ രക്ഷപ്പെട്ടതും വിശദീകരിച്ചു.
സമീപത്തെ കടകളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. സോനയും മഹേഷും സുഹൃത്തുക്കളായിരുന്നപ്പോൾ താമസിച്ചിരുന്ന ഫ്ലാറ്റിലും തെളിവെടുപ്പ് നടത്തി. അയൽ വാസികളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
നെടുപുഴയിൽ മഹേഷ് കാർ ഉപേക്ഷിച്ച് കടന്ന സ്ഥലത്തും തെളിവെടുപ്പ് നടന്നു. ഒരുമിച്ച് കഴിഞ്ഞിരുന്ന സോനയും മഹേഷും തമ്മിൽ പണമിടപാടുകലെത്തുടർന്നാണ് തർക്കമുണ്ടായത്.
ഇക്കാര്യത്തിൽ സോന പൊലീസിൽ പരാതിപ്പെട്ടതോടെയാണ് കഴിഞ്ഞ മാസം 28ന് സോനയെ ബന്ധുക്കളുടെ മുന്നിൽ വച്ച് കുത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം തൃശ്ശൂർ പൂങ്കുന്നത്ത് വച്ചായിരുന്നു മഹേഷിനെ പിടികൂടിയത്.