തലസ്ഥാനത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ കവർന്ന് കേസ്; പ്രതികള്‍ക്കായി അന്വേഷണം ഊർജിതം
സ്വർണ്ണ വ്യാപാരി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ കവർച്ചാ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മുളകുപൊടി എറിഞ്ഞ ശേഷം സ്വർണ്ണം കവരുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസിന്‍റെ അന്വേഷണം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്ത കേസിലെ പ്രതികള്‍ക്കായി തെരച്ചില്‍ ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മംഗലപുരം പൊലീസിന്‍റെ അന്വേഷണം. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം വൻ കവർച്ച നടന്നത്. ആഭരണങ്ങള്‍ നിർമ്മിച്ച് ജ്വല്ലറികള്‍ക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്‍റെ കൈവശമുണ്ടായിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.
സമ്പത്ത് സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ കവർച്ചാ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മുളകുപൊടി എറിഞ്ഞ ശേഷം സ്വർണ്ണം കവരുകയുമായിരുന്നു. സമ്പത്തിനൊപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്മണയെ കാണാനില്ല. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാർ നിർത്തിയാണ് സമ്പത്ത് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞത്. വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. തുടർന്ന് ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രം സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നു. ഡ്രൈവർ അരുണിനെ കാറിൽ നിന്നിറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദ്ദിച്ച് വാവറ അമ്പലത്തിന് സമീപം ഉപേക്ഷിച്ചു.