പട്രോളിംഗിനെ ചൊല്ലി തർക്കം; ദില്ലിയിൽ പൊലീസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകന് നേർക്ക് വെടിയുതിർത്തു
ജോലി സംബന്ധമായ വിഷയത്തിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവയ്പിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
ദില്ലി: പട്രോളിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സഹപ്രവർത്തകനെ സർവ്വീസ് റിവോൾവറുപയോഗിച്ച് വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ദില്ലി ഷഹദാരയിലെ സീമാപുരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. വെടിവച്ചത് രവീന്ദർ നാഗർ എന്ന ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞു. ആമോദ് ഭദാന എന്ന ഉദ്യോഗസ്ഥനാണ് വെടിയേറ്റത്. ഇദ്ദേഹം ഇപ്പോൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൻ സയൻസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ജോലി സംബന്ധമായ വിഷയത്തിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് മറ്റ് ഉദ്യോഗസ്ഥർ പറയുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുറ്റവാളിയായ ഉദ്യോഗസ്ഥനെ സംഭവ സ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്തതായും സർവ്വീസ് റിവോൾവർ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് ശർമ്മ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഇവർ തമ്മിലുള്ള തർക്കം ആരംഭിച്ചത്. പിന്നീട് നാഗർ തോക്കെടുക്ക് ഭദാനയെ വെടിവച്ചു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. ഉടനടി തൊട്ടടുത്ത സ്വാമി ദയാനന്ദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവർ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുോപാകാൻ ആവശ്യപ്പെട്ടു. സർജറിക്ക് ശേഷവും ഇയാളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഡിസിപി പറഞ്ഞു.
'ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വഷണം നടത്തി വരികയാണ്. വെടിയറ്റ ഉദ്യോഗസ്ഥൻ സുഖം പ്രാപിച്ച് അയാളുടെ സ്റ്റേറ്റ്മെന്റ് എടുത്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. സംഭവത്തെക്കുറിച്ച് നാഗർ ഒന്നും തന്നെ തുറന്നു പറയുന്നില്ല.' ഡിസിപി കൂട്ടിച്ചേർത്തു. എന്നാൽ ഇവർ തമ്മിൽ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ചായക്കടയിൽ വച്ച് അന്നേ ദിവസം വൈകുന്നേരം തർക്കമുണ്ടായെന്നും മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും മറ്റൊരു പൊലീസുകാരൻ സാക്ഷ്യപ്പെടുത്തി.