സുധീഷിന്റെ വെട്ടിയെടുത്ത കാൽ സമീപത്തെ റോഡിൽ വലിച്ചെറിഞ്ഞത് ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയായിരുന്നു.

പോത്തൻകോട്: സുധീഷ് വധക്കേസിലെ മുഴുവൻ പ്രതികളെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഗുണ്ടാ തലവനായ രാജേഷ്,പ്രധാന പ്രതി സുധീഷ് ഉണ്ണി എന്നിവരടക്കമുള്ള പ്രതികളെയാണ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

വൈകീട്ട് നാലുമണിയോടെയാണ് സുധീഷിനെ വെട്ടിക്കൊന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആറ്റിങ്ങൽ ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിച്ചതോടെയാണ് പോലീസ് നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ പതിനൊന്നാം തിയതിയായിരുന്നു വധശ്രമക്കേസ് പ്രതിയായ സുധീഷ് ഒളിവിലിരുന്ന പാണൻ വിളയിലെത്തിയ പതിനൊന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

സുധീഷിന്റെ വെട്ടിയെടുത്ത കാൽ സമീപത്തെ റോഡിൽ വലിച്ചെറിഞ്ഞത് ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. പ്രധാന പ്രതികളിലൊരാളായ ഗുണ്ടാ തലവന്‍ രാജേഷിനെ സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പിടി കൂടാനായത്. 

ഇതിനിടെയില്‍ രാജേഷിനെ അന്വേഷിച്ച് പോയ പോലീസുദ്യോഗസ്ഥന്‍ മുങ്ങി മരിക്കുകയും ചെയ്തിരുന്നു. പ്രതികളെത്തിയ ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു.