പാലോട് വനാന്തരത്തില്‍ വൈഡൂര്യ ഖനനം നടന്നു; പ്രതികളെ പിടിക്കാന്‍ വനം വകുപ്പ്
പാലോട് വനത്തിനുള്ളിലെ മണച്ചാലയിൽ പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തി.
തിരുവനന്തപുരം: പാലോട് ഫോറസ്റ്റ് റേഞ്ചിലെ കല്ലാര്‍ സെഷനില്‍പ്പെട്ട മണിച്ചാല വനാന്തരത്തില്‍ വൈഡൂര്യ ഖനനം നടന്നതായി റിപ്പോര്‍ട്ട്.ഖനനത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടടെുത്തു.ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധ നടത്തി.
പാലോട് വനത്തിനുള്ളിലെ മണച്ചാലയിൽ പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തി. ഇവിടെ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു.
വൈഡൂര്യ ഖനനമാണ് നടന്നതെന്ന് വനംവകുപ്പും അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലാകെ വൈഡൂര്യം ഉൾപ്പെടെയുള്ള രത്‌നങ്ങളുടെ സാന്നിദ്ധ്യമുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവർ എത്തിയത്. തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിൽ മരതകം, വജ്രം, മാണിക്യം എന്നിവയുടെ സാന്നിദ്ധ്യമുണ്ടെന്ന് ജെമ്മോളജി വിദഗ്ധരും പറഞ്ഞിരുന്നു.
സംരക്ഷിത വനത്തിൽ അതിക്രമിച്ച് കയറി അനധികൃത ഖനനം നടത്തിയതിന്റെ പേരിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പട്രോളിങ്ങിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പോകുന്നത് കുറവാണ്. ഇത് മുതലെടുത്താണ് ഖനനം നടന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കി.