രമാദേവി കൊലക്കേസിൽ ഭർത്താവ് ജനാർദനൻ നായരുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി.
പത്തനംതിട്ട: രമാദേവി കൊലക്കേസിൽ ഭർത്താവ് ജനാർദനൻ നായരുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി. കൃത്യം നടന്ന പുല്ലാട്ടെ വീട് ഉണ്ടായിരുന്ന സ്ഥലത്താണ് ആദ്യം തെളിവെടുത്തത്. 17 വർഷം നീണ്ടുപോയ കേസിലെ ദുരൂഹത നീങ്ങാൻ ഒരുപാട് ചോദ്യങ്ങൾക്ക് ഇനിയും അന്വേഷണസംഘം ഉത്തരം കണ്ടെത്തണം.
രമാദേവി കൊല്ലപ്പെട്ട് ഒന്നര വർഷം പിന്നിട്ടപ്പോൾ പുല്ലാട്ടെ വീടും സ്ഥലവും ജനാർദ്ദനൻ നായർ വിറ്റു. പ്രദേശമാകെ ഇന്ന് കാടുമൂടി കിടക്കുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയ കിണർ മാത്രം ബാക്കി. ഡിക്റ്റക്ടീവ് ഇൻസ്പെകടർ സുനിൽ രാജും സംഘവും ഡമ്മി പരീക്ഷണം ഉൾപ്പെടെ നടത്തി ഏറെ ശ്രമകരമായാണ് കേസിൽ തുമ്പുണ്ടാക്കിയത്. ഇതിനായി തയ്യാറാക്കിയ പഴയ വീടിന്‍റെ സ്കെച്ച് ഉൾപ്പെടെ ഇന്ന് തെളിവെടുപ്പ് വേളയിൽ ഉപയോഗിച്ചു.
കൊല നടത്തിയതും തെളിവ് നശിപ്പിച്ചതുമെല്ലാം യാതൊരു ഭാവവൃത്യാസമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥരോട് ജനാർദ്ദനൻ നായർ വിശദീകരിച്ചു നൽകി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതി കയറിയ ജനാർദ്ദനൻ നായർ തന്നെ പ്രതിയായതിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ.
Read more: പറമ്പിൽ കെട്ടിയിട്ട പോത്തുകൾ അപ്രത്യക്ഷമായി', വെണ്മണിയിലെ മോഷണത്തിൽ കൂടുതൽ പ്രതികൾ പിടിയിൽ
2006 മേയ് 26 നായിരുന്നു കൊലപാതകം. മൃതദേഹത്തിന്‍റെ കൈപ്പിടിയിൽ ഉണ്ടായിരുന്ന 40 മുടിയിഴകളുടെ ശാസ്ത്രീയപരിശോധന ഫലമാണ് വർഷങ്ങൾക്ക് ഇപ്പുറം ജനാർദ്ദനൻ നായരുടെ അറസ്റ്റിലേക്ക് നയിച്ചത്. അതേസമയം, കേസിൽ ആദ്യം സംശയിച്ച അയൽവാസിയായ തമിഴ്നാട്ടുകാരൻ ചുടലമുത്തു ഇപ്പോഴും കാണാമറയത്താണ്. ഭാര്യയുടെ മേലുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് ജനാർദ്ദനൻ നായർ സമ്മതിച്ചെങ്കിലും കാലപ്പഴക്കം ചെന്ന കേസിൽ പഴുതടച്ച കുറ്റപത്രം ക്രൈംബ്രാഞ്ചിന് തയ്യാറാക്കണം. ശാസ്ത്രീയ തെളിവുകൾ വെച്ച് വിശദമായ ചോദ്യം ചെയ്യലിലേക്ക് ക്രൈംബ്രാഞ്ച് കടന്നിട്ടുണ്ട്.

