കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ വൻ വർദ്ധന
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ അഞ്ച് മടങ്ങ് വർദ്ധനവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്
ദില്ലി: കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ അഞ്ച് മടങ്ങ് വർദ്ധിച്ചതായി കണക്കുകള്‍. ബാലാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അലയൻസ് ഓഫ് ചൈൽഡ് റൈറ്റ്സ് ജോയിനിംഗ് ഫോർസസ് ഫോർ ചിൽഡ്രൻ പുറത്തുവിട്ടതാണ് ഇക്കാര്യം.
ദേശീയ കുറ്റകൃത്യ കണക്കുകളെ ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ 1994 മുതൽ 2016 വരെയുള്ള കാലത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ അഞ്ച് മടങ്ങ് വർദ്ധിച്ചെന്നാണ് കണ്ടെത്തല്‍.
ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം 2001 ൽ 927 ആയിരുന്നു. 2011 ൽ ഇത് 919 ആയി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് കുത്തനെ ഇടിയുകയാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ലോക ശരാശരിയിൽ എത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആയിരം കുട്ടികളിൽ 39 പേരാണ് മരിച്ചത്.
എന്നാൽ ശിശു മരണ നിരക്കിൽ ഇന്ത്യ ഭേദപ്പെട്ട മുന്നേറ്റം നേടിയിട്ടുണ്ട്. 1992 ൽ 79 ആയിരുന്ന ശരാശരി, 2015-16 ൽ 41 ലേക്ക് എത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.