ഇടപാടിനെത്തിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഐസിഐസിഐ ബാങ്ക് മാനേജർ പിടിയിൽ
കടുത്ത മാനസിക സമ്മർദ്ദത്തിലായ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു
ചെന്നൈ: തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ ബാങ്കിടപാടിനെത്തിയ വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ ബാങ്ക് അസിസ്റ്റന്‍റ് മാനേജർ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. പീഡനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നിരവധി പേർ യുവതിയെ പീഡിപ്പിച്ചതായും പൊലീസ് പറയുന്നു.
ഐസിഐസിഐ ബോഡിനായ്ക്കന്നൂർ ശങ്കരപുരം ബ്രാഞ്ചിലെ അസിസ്റ്റന്‍റ് മാനേജർ മുത്തു ശിവകാർത്തിക്കും ജീവനക്കാരനായ ഈശ്വരനുമാണ് അറസ്റ്റിലായത്. ബാങ്കിടപാടിനെത്തിയ വീട്ടമ്മയെ കടങ്ങൾ എഴുതിത്തള്ളാമെന്നും ബാങ്കിൽ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എട്ട് പേർ പീഡിപ്പിക്കുകയും ചെയ്തു. കൊല്ലത്ത് ജോലി ചെയ്യുന്ന ഭർത്താവ് അയയ്ക്കുന്ന പണമെടുക്കാൻ വീട്ടമ്മ ബാങ്കിലെത്തുന്നത് പതിവായിരുന്നു. ഇവിടെ വച്ച് പരിചയപ്പെട്ട അസിസ്റ്റന്‍റ് മാനേജറാണ് പണം പിൻവലിക്കാനും മറ്റും ഇവരെ സഹായിച്ചിരുന്നത്.
ഈ പരിചയത്തിന്‍റെ പേരിൽ വീട്ടമ്മ തന്‍റെ ബാങ്ക് ബാധ്യതകളെ കുറച്ച് ഇയാളോട് പറഞ്ഞിരുന്നു. എല്ലാ സഹായങ്ങളും ഇയാൾ വാഗ്ദാനം ചെയ്യുകയായിരുന്നു. പിന്നീടൊരു ദിവസം ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർ ടൌണിലെത്തിയിട്ടുണ്ടെന്നും ജോലിയുടെ അഭിമുഖത്തിനായി വീട്ടമ്മയോട് ഉടനെത്താനും പറഞ്ഞു. വിശ്വസിച്ചെത്തിയ ഇവരെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
കൂടെയുണ്ടായിരുന്ന ഈശ്വരനെന്ന ജീവനക്കാരനും പീഡിപ്പിച്ചു. ഇയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. കടുത്ത മാനസിക സമ്മർദ്ദത്തിലായ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ബോഡിനായ്ക്കന്നൂർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
എന്നാൽ, മാനക്കേടുണ്ടാകുമെന്ന് പറഞ്ഞ് പൊലീസ് ഇവരെ പിന്തിരിപ്പിച്ചു. ഇതോടെ ഭർത്താവ് തേനി എസ്പിക്ക് നേരിട്ട് പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തതും പത്ത് പേർക്കെതിരെ കേസെടുത്തതും.