മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു വീടിന്റെ താക്കോൽ. ഈ താക്കോലിന്റെ സ്ഥാനം മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വീടിന്റെ മുകൾ നിലയിലടക്കം മിഥുൻ പരിശോധന നടത്തി.
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷനിലെ സിപിഒ മിഥുൻ രാജിന്റെ വീട്ടിൽ നിന്നും ഏഴ് പവൻ സ്വർണമാണ് കവർന്നത്. നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന മിഥുൻ രാജ് ഭക്ഷണം കഴിക്കാനായി ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു. വീടിന്റെ താക്കോൽ. ഈ താക്കോലിന്റെ സ്ഥാനം മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വീടിന്റെ മുകൾ നിലയിലടക്കം മിഥുൻ പരിശോധന നടത്തി.

ഈ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നഷ്ടമായതായി മനസിലാകുന്നത്. വീട്ടിലെ മറ്റ് മുറികളിലും സ്വർണം ഉണ്ടായിരുന്നെങ്കിലും നഷ്ടമായിട്ടില്ല. മിഥുന്റെ അമ്മ അയൽവാസികൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടും പ്രദേശവും അറിയാവുന്ന ആരെങ്കിലും മോഷണം നടത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
