പണികഴിഞ്ഞ് മണ്ണിട്ട് മൂടിയില്ല, ഭൂഗർഭ വൈദ്യുതി കേബിളിൽ നിന്ന് ഷോക്കേറ്റ് ശുചീകരണ തൊഴിലാളി മരിച്ചു
ശരിയായി മണ്ണിട്ടുമൂടാതെയും ഇൻസുലേറ്റ് ചെയ്യാതെയും അലക്ഷ്യമായിട്ടിരുന്ന ഭൂഗർഭ വൈദ്യുതി കേബിളിൽ നിന്ന് ഷോക്കേറ്റ് കോർപ്പറേഷൻ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം
ചെന്നൈ: ശരിയായി മണ്ണിട്ടുമൂടാതെയും ഇൻസുലേറ്റ് ചെയ്യാതെയും അലക്ഷ്യമായിട്ടിരുന്ന ഭൂഗർഭ വൈദ്യുതി കേബിളിൽ നിന്ന് ഷോക്കേറ്റ് കോർപ്പറേഷൻ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. ചെന്നൈ കോർപ്പറേഷൻ കരാർ തൊഴിലാളിയായശേഖർ (50) ആണ് മരിച്ചത്. വേളാച്ചേരിയിലെ വെങ്കിടേശ്വര നഗർ മൂന്നാം തെരുവിലാണ് സംഭവം.
വെങ്കടേശ്വര തെരുവിൽ നഗരമാലിന്യം ശേഖരിക്കുന്ന കോർപ്പറേഷൻ ചവറ്റുവീപ്പകൾക്ക് സമീപം ഭൂഗർഭ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. രാവിലെ മാലിന്യം നീക്കാനെത്തിയതായിരുന്നു ശേഖർ അടക്കമുള്ള തൊഴിലാളികൾ. വൈദ്യുത കേബിളിന് മീതെ കൂനകൂടിക്കിടന്ന മാലിന്യം നീക്കുന്നതിനിടെ മൂടാതെയിട്ടിരുന്ന കേബിളിൽ നിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. അബോധാവസ്ഥയിലായ തൊഴിലാളിയെ സഹ തൊഴിലാളികളും നാട്ടുകാരും ചേർന്ന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈദ്യുതി കേബിളിന്‍റെ അറ്റകുറ്റപ്പണിക്ക് ശേഷം കുഴി മൂടാതെ ലൈൻ ചാർജ് ചെയ്ത് മടങ്ങിയതാണ് അപകടകാരണം. തൊഴിലാളിയുടെ ദാരുണ മരണത്തിൽ നാട്ടുകാരും സഹ തൊഴിലാളികളും പ്രതിഷേധിച്ചു. വേളാച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ശേഖറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read more: വില്പനക്കായി ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍
രാത്രി ചൂണ്ടയിടാൻ പോയ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
മാവേലിക്കര: യുവാവ് കനാലില്‍ വീണ് തലയിടിച്ച് മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്ക് സമീപമാണ് സംഭവം. പുന്നമൂട് തുമംഗലത്ത് രാജന്‍ കുട്ടന്‍ (38) ആണ് മരിച്ചത്. ഇയാള്‍ പ്രായിക്കരയില്‍ കഴിഞ്ഞ ദിവസം രാത്രി ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൂണ്ടയിട്ടു കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകും വഴിയാണ് അപകടം. വീട്ടിലേക്ക് പോകുന്നത് കനാലിന്റെ വശത്തു കൂടിയുള്ള ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡിലൂടെയാണ്. ഇതുവഴി ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് തെന്നി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ, കനാലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രേഷ്മ. മക്കള്‍: വേദിക, നിവേദിക.