ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സർഫ്രാസാണ് റീൽസ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചത്
ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്ത് ശ്രദ്ധ നേടാനായി സാഹസികമായ വീഡിയോകൾ എടുത്ത് അപകടത്തിലാകുന്നവരുടെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും പഠിക്കില്ലെന്ന മട്ടിൽ അതിസാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നവരിൽ പലരും അപകടത്തിൽ പെടാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ വിദ്യാർഥി ട്രെയിൻ ഇടിച്ച് മരിച്ചു എന്നതാണ് സങ്കടകരമായ വാർത്ത.
ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ട്രെയിൻ തട്ടി മരിച്ചത്. ഹൈദരാബാദിനടുത്തായിരുന്നു ദാരുണ സംഭവം നടന്നത്. ഹൈദരാബാദിലെ സനത് നഗറിലെ റെയിൽവേ ട്രാക്കിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസ് (16) റീൽസ് എടുക്കാൻ ശ്രമിച്ചത്. ചീറുപാഞ്ഞുവന്ന ട്രെയിൻ സർഫ്രാസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു. സർഫ്രാസിനൊപ്പം രണ്ട് സുഹൃത്തുക്കളും ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു.
വേഗത്തിലോടുന്ന ട്രെയിൻ ബാഗ്രൗണ്ടിൽ ലഭിക്കാനായി പാളത്തിനോട് ചേർന്ന് നിന്നായിരുന്നു ഇവരുടെ ഷൂട്ടിംഗ്. എന്നാൽ ട്രെയിൻ അടുത്തെത്തിയപ്പോൾ പുറംതിരിഞ്ഞുനിന്ന സർഫ്രാസ് ശ്രദ്ധിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിൻ. സർഫ്രാസിന്‍റെ ശരീരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം സംഭവത്തിന്‍റെ വീഡിയോ സുഹൃത്തുക്കൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.

അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി ഇൻജക്ഷൻ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു എന്നതാണ്. പൂവത്തൂർ കമല ഭവൻ പണയിൽ വീട്ടിൽ മധുസൂദനൻ നായർ, മിനി ദമ്പതികളുടെ മൂത്ത മകൻ മിഥുൻ (28) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മിഥുൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. നാല് ദിവസത്തോളം ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാക്കിയാണ് മിഥുൻ മരണത്തിന് കീഴടങ്ങിയത്.
നായ കടിച്ചു, ആശുപത്രിയിൽ ഇൻജക്ഷൻ എടുത്ത് മടങ്ങവെ അപ്രതീക്ഷിത ദുരന്തം; യുവാവിന് ദാരുണാന്ത്യം
