ഇൻജക്ഷൻ എടുത്ത ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ മാർക്കറ്റ് ജങ്ഷനിൽനിന്നും വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്
തിരുവനന്തപുരം: നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി ഇൻജക്ഷൻ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പൂവത്തൂർ കമല ഭവൻ പണയിൽ വീട്ടിൽ മധുസൂദനൻ നായർ, മിനി ദമ്പതികളുടെ മൂത്ത മകൻ മിഥുൻ (28) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മിഥുൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. നാല് ദിവസത്തോളം ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാക്കിയാണ് മിഥുൻ മരണത്തിന് കീഴടങ്ങിയത്.
തിങ്കളാഴ്ച രാവിലെയാണ് മിഥുനെ നായ കടിച്ചത്. ഇതിനെ തുടർന്ന് ഇൻജക്ഷൻ എടുക്കാൻ ജില്ല ആശുപത്രിയിൽ എത്തിയതായിരുന്നു മിഥുൻ. ഇൻജക്ഷൻ എടുത്ത ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ മാർക്കറ്റ് ജങ്ഷനിൽനിന്നും വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം. അവിവാഹിതനാണ് മിഥുൻ. ഏക സഹോദരൻ ദീക്ഷിത്ത്.

അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വെള്ളറട ആനപ്പാറയ്ക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ കുട്ടപ്പന്റെയും അനിതയുടേയും മകൻ അനീഷ്(28) ആണ് മരിച്ചത്. സംഭവ സമയം അനീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാച്ചാണി സ്വദേശി ജയകൃഷ്ണനാണ് (24) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആനപ്പാറ-ആറാട്ടുകുഴി റോഡിൽ മാവുവിളയിലെ വളവിലായിരുന്നു അപകടം. നെട്ട ഭാഗത്തുനിന്ന് ആനപ്പാറയിലേക്ക് വരികയായിരുന്ന ബൈക്ക് സമീപത്തുള്ള കടയുടെ ചുവരിലേക്കിടിച്ചു കയറുകയായിരുന്നു. അനീഷിന്റെ തലയ്ക്കും ജയകൃഷ്ണന്റെ കാലിനുമാണ് പരിക്കേറ്റത്. നനാട്ടുകാരുടെ സഹായത്തോടെ ഇവരെ ആനപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും അനീഷിനെ രക്ഷിക്കാനായില്ല. ആര്യയാണ് മരിച്ച അനീഷിന്റെ ഭാര്യ: മകൻ ആദിഷ്.
