സംസ്ഥാനത്തെ രണ്ടാമത്തെ സൈബർ ഡോം കൊച്ചിയില്‍; പ്രവര്‍ത്തനം തുടങ്ങി
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ആറ് ടീമുകളായാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ഫേസ്ബുക്ക് ,ട്വിറ്റര്‍, വാട്സ് അപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുളള്ള കുറ്റകൃത്യങ്ങള്‍ സൈബർ ഡോം നിരീക്ഷിക്കും
കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാന്‍ സംസ്ഥാനത്തെ രണ്ടാമത്തെ സൈബർ ഡോം കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. സമൂഹിക മാധ്യമങ്ങൾ വഴിയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് കൊച്ചിയിലെ കേന്ദ്രം പ്രഥമ പരിഗണന നല്‍കുക. ഇന്‍ഫോ പാര്‍ക്കിലെ ജ്യോതിര്‍മയ ബ്ലോക്കിലാണ് കൊച്ചി സിറ്റി പൊലിസിന്‍റെ സൈബര്‍ ഡോം തയ്യാറാക്കിയിരിക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ആറ് ടീമുകളായാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ഫേസ്ബുക്ക് ,ട്വിറ്റര്‍, വാട്സ് അപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുളള്ള കുറ്റകൃത്യങ്ങള്‍ സൈബർ ഡോം നിരീക്ഷിക്കും. തീവ്രവാദം, മാഫിയ, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമങ്ങള്‍, മനുഷ്യക്കടത്ത്, സാമ്പത്തിക കുറ്റങ്ങള്‍ തുടങ്ങിയ കേസുകള്‍ സൈബര്‍ ഡോമിന് കീഴില്‍ വരും.
പൊതു സ്വകര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എത്തിക്കല്‍ ഹാക്കര്‍മാര്‍ ഉള്‍പ്പെടെ സാങ്കേതിക പരിജ്ഞാനമുള്ള സ്വകാര്യ വ്യക്തികളുടെ സഹകരണവും പദ്ധതിക്കുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവും നടത്തും. ഇതിനായി നഗരത്തിലെ 125 സ്കൂളുകളില്‍ സൈബര്‍ ക്ലബുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.