കഴിഞ്ഞ ഒരു വർഷത്തോളമായി പീരുമേട് പൊലീസ് സ്റ്റേഷന് 300 മീറ്റർ മാത്രമകലെ അനാശ്വസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്ന വിവരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സജീവൻ റിപ്പോർട്ട് ചെയ്തിരുന്നില്ല. റിപ്പോർട്ട് ചെയ്ത മറ്റൊരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ കളിയാക്കുകയും ചെയ്തിരുന്നു.

പീരുമേട്: ഇടുക്കിയിലെ പീരുമേട് പൊലീസ് സ്റ്റേഷനു സമീപം പൊലീസുകാരനുൾപ്പെട്ടെ സംഘം അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിനു ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് പീരുമേട്ടിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സജീവനെ സ്ഥലം മാറ്റി. അതേസമയം കേസിൽ പിടിയിലാകാനുള്ള പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി.

കഴിഞ്ഞ ഒരു വർഷത്തോളമായി പീരുമേട് പൊലീസ് സ്റ്റേഷന് 300 മീറ്റർ മാത്രമകലെ അനാശ്വസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്ന വിവരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സജീവൻ റിപ്പോർട്ട് ചെയ്തിരുന്നില്ല. റിപ്പോർട്ട് ചെയ്ത മറ്റൊരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ കളിയാക്കുകയും ചെയ്തിരുന്നു. സംഘത്തിൽ പൊലീസുകാരനായ അജിമോനുണ്ടെന്ന വിവരവും മേലുദ്യോഗസ്ഥരെ അറിയിച്ചില്ല. ഇതൊക്കെ മുൻനിർത്തിയാണ് സജീവനെ ഉപ്പുതറയിലേക്ക് സ്ഥലം മാറ്റിയത്. 

കേസിൽ ഒന്നാം പ്രതി മുണ്ടക്കയം സ്വദേശിയായ ജോൺസൺ, രണ്ടാം പ്രതി ത്രിശൂർ സ്വദേശിയായ ജിമ്മിച്ചൻ മൂന്നാം പ്രതി പൊലീസ് ഉദ്യോഗസ്ഥനായ അജിമോൻ എന്നിവരെ ഇനിയും പിടൂകൂടാനായിട്ടില്ല. മൂവരും തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എതു സ്ഥലത്താണ് ഇവരുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മൂന്നു പേരും തൊടുപുഴ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് ഒന്നര വർഷമായി പ്രതികൾ വാടകയ്ക്ക് എടുത്താണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. സ്ഥലം മാറിപ്പോയ ചില പൊലീസുദ്യോഗസ്ഥർ ഇവിടുത്തെ സന്ദർശകരായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ സസ്പെൻഷനിലായ പൊലീസുകാരൻ അജിമോനെ സർവീസിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.