സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ കടയിലേക്ക് വിളിച്ച് വരുത്തി മിഠായി നൽകി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്.

വയനാട്: വയനാട് മുട്ടിലിലെ അനാഥാലയത്തിൽ അന്തേവാസികളായ കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നൽകി പീഡിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവ് ശിക്ഷയും എഴുപതിനായിരം രൂപ പിഴയും വിധിച്ചു. കൽപ്പറ്റ പോക്സോ കോടതിയാണ് മുഖ്യപ്രതി വിളഞ്ഞിപ്പിലാക്കൽ നാസറിനെ (42) ശിക്ഷിച്ചത്. ഏഴ് കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരു കേസിലാണ് ശിക്ഷ വിധിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ കടയിലേക്ക് വിളിച്ച് വരുത്തി മിഠായി നൽകി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിലെ ആദ്യ കേസിലാണ് കൽപ്പറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്. 11 കേസുകളിലായി ആറ് പ്രതികൾ കേസിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ മുഖ്യപ്രതി മുട്ടിൽ സ്വദേശി വിളഞ്ഞിപ്പിലാക്കൽ നാസറിനെയാണ് പോക്സോ കോടതി ജഡ്ജി കെ രാമകൃഷ്ണൻ ശിക്ഷിച്ചത്. വിചാരണ കാലയളവിൽ പെൺകുട്ടി കൂറുമാറിയിരുന്നെങ്കിലും സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

2017 മാർച്ചിലാണ് അനാഥാലയത്തിലെ അന്തേവാസികളായ ഏഴ് കുട്ടികൾ പീഡനത്തിനിരയായത്. ഇതുമായി ബന്ധപ്പെട്ട മറ്റ് പത്ത് കേസുകളിൽ വിചാരണ നടക്കുകയാണ്. സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡനത്തിനിരയായ വിവരം കുട്ടികൾ വെളിപ്പെടുത്തിയത്.