കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 

തൃശൂര്‍: തൃശൂരില്‍ ഒമ്പത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 

2019 ഏപ്രിലിൽ വിയ്യൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപകരുടെ നിർദ്ദേശപ്രകാരം നടത്തിയ കൗൺസിലിങ്ങിലാണ് പീഡനം കണ്ടെത്തിയത്. രണ്ട് കൊല്ലമായി തുടർന്ന ലൈംഗിക അതിക്രമത്തിന് പുറമെ നിർബന്ധിച്ച് മദ്യം കൊടുക്കുകയും പ്രതി ചെയ്തിരുന്നു.

അതേസമയം, പാലക്കാട് പത്ത് വയസുകാരിക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് 41 വർഷം കഠിന തടവും 200000 രൂപ പിഴയും ശിക്ഷ വിധിച്ചു. തച്ചനാട്ടുകര സ്വദേശി ഹംസയാണ് കേസിലെ പ്രതി. പാലക്കാട് നാട്ടുകൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിൽ 23 രേഖകൾ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.