തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 6,39,278 സിഗരറ്റ് സ്റ്റിക്കുകളാണെന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍.

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന 7.31 ലക്ഷം രൂപ വില വരുന്ന 40,600 സിഗരറ്റ് സ്റ്റിക്കുകള്‍ പിടികൂടി. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ അബുദാബിയില്‍ നിന്നെത്തിയ യുവാക്കളില്‍ നിന്നാണ് സിഗരറ്റ് സ്റ്റിക്കുകള്‍ പിടികൂടിയത്. 
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 6,39,278 സിഗരറ്റ് സ്റ്റിക്കുകളാണെന്ന് പിടിച്ചെടുത്തതെന്നും ഇതിന്റെ ആകെ വിപണി മൂല്യം 1.01 കോടി രൂപ വില വരുമെന്നും അധികൃതര്‍ പറഞ്ഞു. 

മറ്റ് രണ്ട് കേസുകളിലായി കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ആപ്പിള്‍ ഇയര്‍പോഡിന്റെ ചാര്‍ജിങ് അഡോപ്റ്ററിനുളളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിക്കൊണ്ടുവന്ന 182.44 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഇതിന് പൊതു വിപണിയില്‍ 11.47 ലക്ഷം രൂപ വില വരും. ഇതേ യാത്രക്കാരന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പിള്‍ ഐ ഫോണ്‍ 14 പ്രോ എന്ന നമ്പറിലുള്ള ഫോണ്‍ പൊളിച്ച ശേഷം പി.സി.ബിയും അനുബന്ധ സാധനവും ഇളക്കി മാറ്റി സ്വര്‍ണമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുളള വസ്തു ഫോണിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതും പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വില കൂടിയ ഫോണിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചാല്‍ പിടിച്ചെടുക്കുമോയെന്നുള്ള പരീക്ഷണം നടത്തിയതാണെന്നും കടത്തുകാരന്‍ തുറന്നു പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.

മറ്റൊരു കേസില്‍ യാത്രക്കാരനില്‍ നിന്ന് ശരീരത്തില്‍ അണിഞ്ഞു കൊണ്ടുവന്ന 199.79 ഗ്രാം തൂക്കം വരുന്ന രണ്ട് ചങ്ങല മാലകളും അധികൃതര്‍ പിടിച്ചെടുത്തു. ഇതിന് പൊതു വിപണിയില്‍ 12.57 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. 

'അവിടെ നിന്ന് എങ്ങനെയെങ്കിലും പോയാൽ മതിയെന്ന് തോന്നും'; ഗാനമേളകൾ ഭയപ്പെടുത്തും വിധമാകരുതെന്ന് മുഖ്യമന്ത്രി

YouTube video player