'പാടുന്നവര്‍ മിടുക്കരാണ്. പക്ഷേ ഭയപ്പെടുത്താന്‍ പാടില്ല. വല്ലാതെ ഇടിപ്പുണ്ടാക്കുന്ന അവസ്ഥയുണ്ടാക്കാന്‍ പാടില്ല. അതു പാട്ടുകാര്‍ ആലോചിക്കണം.'

തിരുവനന്തപുരം: സ്റ്റേജുകളില്‍ പാട്ട് പരിപാടികള്‍ അവതരിപ്പിക്കുന്നതു ഭയപ്പെടുത്തും വിധമുള്ള ശബ്ദത്തോടെ് ആകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ തുടര്‍ച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. പാട്ടുകാര്‍ക്ക് മിനിമം വേതനമെന്ന ആവശ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

'പാട്ട് എല്ലാവര്‍ക്കും ഇരുന്നു കേള്‍ക്കാന്‍ പറ്റുന്ന വിധത്തിലാകണം. ചിലയിടത്ത് ചെന്ന് ഇരുന്നാല്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് പോയാല്‍ മതിയെന്നു തോന്നുന്ന അവസ്ഥയുണ്ട്. ഇരിക്കുന്നവരില്‍ പലതരം ആളുകളുണ്ടല്ലോ. രോഗികളുണ്ടാകും. ഹൃദ്രോഗമുള്ളവരൊക്കെയുണ്ടാകും. എല്ലാവരും പാട്ട് ആസ്വദിക്കാന്‍ വേണ്ടിയാണു വരുന്നത്. അവരെ ഭയപ്പെടുത്തുന്നതരം പാട്ടായാലോ? പാടുന്നവര്‍ മിടുക്കരാണ്. പക്ഷേ ഭയപ്പെടുത്താന്‍ പാടില്ല. വല്ലാതെ ഇടിപ്പുണ്ടാക്കുന്ന അവസ്ഥയുണ്ടാക്കാന്‍ പാടില്ല. അതു പാട്ടുകാര്‍ ആലോചിക്കണം. എല്ലാവര്‍ക്കും ഇരുന്ന് ആസ്വദിക്കാന്‍ പറ്റുന്നതാണു കല.' അതിനു വേണ്ടി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യുവജനങ്ങളുമായുള്ള സംവാദം നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ പങ്കെടുത്തു. അക്കാദമിക രംഗത്തും പ്രൊഫഷണല്‍ മേഖലയിലും കായിക, കലാസാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ചു.

യുവാക്കള്‍ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായി പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

യുവാക്കളുടെ മുഖം വാടിയാല്‍ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടു തന്നെ യുവാക്കള്‍ക്ക് ഏറ്റവും വലിയ കരുതല്‍ സര്‍ക്കാരില്‍ നിന്നുണ്ടാകും. ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സര്‍ക്കാരിലുള്ളതെന്നും യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സര്‍ക്കാരിനുണ്ട്. അവയൊക്കെ മനസില്‍വച്ചു തന്നെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. എല്ലാ വിഭാഗത്തെയും ഉള്‍ച്ചേര്‍ത്തുള്ള മുന്നോട്ടുപോക്കാണ് സര്‍ക്കാരിന്റെ മനസിലുള്ളത്. യുവജനങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയുള്ള ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുക തന്നെ ചെയ്യും. ചരിത്രത്തെത്തന്നെ മാറ്റിമറിക്കാന്‍ കഴിയുന്നവരാണു യുവജനങ്ങള്‍. ഇന്നത്തെ കാലത്തിന് അനുസൃതമായ സാധ്യതകള്‍ യുവാക്കള്‍ക്ക് ഒരുക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തിനു കേരളത്തിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രധാനമാണ്. അവ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകണമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബേസിലിന്റെ ആ ചോദ്യം; മറുപടിയുമായി മുഖ്യമന്ത്രി

YouTube video player