മുത്തശ്ശിയെ ഫോൺ വിളിച്ചതിന് 9 വയസ്സുകാരന് ക്രൂരമർദ്ദനമേറ്റ സംഭവത്തില്‍ പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്. പ്രതിയായ വീരേഷ് ഹിരേമത്തിനെ കലബുറഗിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. തരുൺ എന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.
മൈസൂരു: ചിത്രദുർഗയിൽ ഒമ്പത് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു. ചല്ലക്കെരെ താലൂക്കിലെ നായകൻഹട്ടിയിലെ സംസ്‌കൃത വേദാധ്യയന സ്‌കൂളിലാണ്, മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന് ഒമ്പത് വയസ്സുകാരനെ അധ്യാപകൻ മർദ്ദിച്ചത്. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാനമെമ്പാടും വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പ്രതിയായ വീരേഷ് ഹിരേമത്തിനെ കലബുറഗിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. തരുൺ എന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. 2025 ഫെബ്രുവരിയിൽ നടന്ന ഈ ഭയാനകമായ സംഭവമാണ് ഇപ്പോൾ പുറത്തായത്. അധ്യാപകനെതിരെ മന്ത്രിയടക്കമുള്ളവർ രംഗത്തെത്തി. അധ്യാപകനെ പൊലീസ് ചല്ലക്കെരെ കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഹിരേമത്തിനെ ചിത്രദുർഗ ജില്ലാ ജയിലിലേക്ക് അയച്ചു.
മുത്തശ്ശിയെ ഫോണിൽ ബന്ധപ്പെട്ടു എന്ന കാരണത്താലാണ് അധ്യാപകൻ വിദ്യാർത്ഥിയെ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിദ്യാർത്ഥി കേണപേക്ഷിച്ചിട്ടും ഹിരേമത്ത് അവനെ ശാരീരികമായി ഉപദ്രവിക്കുന്നത് തുടർന്നു. കേസ് ഒതുക്കിവയ്ക്കാനും അത് പുറത്തുവരുന്നത് തടയാനും മുമ്പ് ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.


