നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിന തടവും പിഴയും
2018 ഒക്ടോബർ 11 ന് സ്ക്കൂൾ ഐ ടി സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് പീഡിപ്പിച്ച കേസിലാണ് വിധി. പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.
കാസർകോട്: കാസർകോട്ട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. 25,000 രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തട് അനുഭവിക്കണം. ഇത് കൂടാതെ, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. ചുള്ളിക്കര ജി. എൽ പി സ്ക്കൂൾ അധ്യാപകൻ പി രാജൻനായരെയാണ് ശിക്ഷിച്ചത്. കാസർകോട് പോക്സോ കോടതി ജഡ്ജി പി ശശികുമാർ ആണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ 11 ന് സ്ക്കൂൾ ഐ ടി സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് പീഡിപ്പിച്ച കേസിലാണ് വിധി. പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.
അതേസമയം, മലപ്പുറത്തെ കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിംലിംഗിനിടെയാണ് കാടമ്പുഴയിലും പരിസരങ്ങളിലുമായി പലസമയങ്ങളില്‍ 16 ഓളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പതിനാറുകാരന്‍ മൊഴി നല്‍കിയത്.