പരീക്ഷാ ക്രമക്കേട്; സസ്പെൻഷനിലായ അധ്യാപകൻ മുൻപും ഉത്തരക്കടലാസുകൾ തിരുത്തിയതായി സംശയം
പരീക്ഷകേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന പ്രിൻസിപ്പാളും സഹചുമതലയുള്ള അധ്യാപകനും ഇതിന് കൂട്ടുനിന്നതായി വകുപ്പ് തല അന്വേഷണത്തിൽ വ്യക്തമായി. വിദ്യാഭ്യാസ വകുപ്പിന്‍റെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും.
കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളിലെ പരീക്ഷ ക്രമക്കേടിനെ തുടർന്ന് സസ്പെൻഷനിലായ അധ്യാപകർ നേരത്തെയും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതായി സംശയം. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. സംഭവത്തിൽ
വിജയശതമാനം കൂട്ടാനാണ് നീലേശ്വരം സ്കൂളിലെ പ്രിൻസിപ്പാളും അധ്യാപകനും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിതയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. മുൻ വർഷങ്ങളിലും ഇതേ രീതിയിൽ പരീക്ഷയിൽ ക്രമക്കേട് നടത്തിയതായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ സംശയം.
ഉത്തരക്കടലാസുകൾ തിരുത്താനായി പ്രിൻസിപ്പാൾ കെ റസിയയും അധ്യാപകൻ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞാൽ ഉച്ചയോടെ ഉത്തരക്കടലാസുകൾ സീൽ ചെയ്ത് മൂല്യനിർണ്ണയത്തിനായി അയക്കണം. ഗ്രാമീണ മേഖലയിലെ സ്കൂളുകൾക്ക് അടുത്ത ദിവസം രാവിലെ വരെ സമയം നൽകാറുണ്ട്. മാർച്ച് 21 ന് രാവിലെയാണ് പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വണ്ണിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയും നടന്നത്. തൊട്ടടുത്ത ദിവസം പരീക്ഷകൾ ഒന്നുമില്ലായിരുന്നു. ഈ അവസരം മുതലെടുത്ത് അധ്യാപകനായ നിഷാദ് വി മുഹമ്മദ് നാല് ഉത്തരക്കടലാസുകൾ മാറ്റി എഴുതുകയും 32 എണ്ണത്തിൽ തിരുത്തൽ വരുത്തുകയും ചെയ്തു.
പരീക്ഷകേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന പ്രിൻസിപ്പാളും സഹചുമതലയുള്ള അധ്യാപകനും ഇതിന് കൂട്ടുനിന്നതായി വകുപ്പ് തല അന്വേഷണത്തിൽ വ്യക്തമായി. വിദ്യാഭ്യാസ വകുപ്പിന്‍റെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും.
കുറ്റക്കാരായ അധ്യാപകർക്കെതിരെ ആൾമാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകൾ തന്നെ പൊലീസ് ചുമത്തിയേക്കും. എന്നാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാടിലാണ് യുഡിഎഫും ബിജെപിയും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നീലേശ്വരം സ്കൂളിലേക്കും മുക്കം എഇഒ ഓഫീസിലേക്കും ഇന്ന് പ്രതിഷേധ മാർച്ചുകൾ നടത്തും.