Asianet News MalayalamAsianet News Malayalam

വ്യാപാരി, സമ്പന്നകുടുംബാംഗം; തളിപ്പറമ്പിലെ പരമ്പര മോഷ്ടാവ് പിടിയില്‍

വ്യാപാരികളുടെ കാറിൽ നിന്നടക്കം പതിനാറിലേറെ തവണ കാറിന്റെ ഗ്ലാസ് തകർത്തുള്ള മോഷണ പരമ്പര തളിപ്പറമ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു. 

thaliparamp car theft accused arrested
Author
Kannur, First Published Sep 14, 2019, 1:37 PM IST

കണ്ണൂർ:  തളിപ്പറമ്പിൽ കാറിന്റെ ഗ്ലാസ് തകർത്ത് മോഷണ പരമ്പര നടത്തിയ കള്ളൻ പിടിയിൽ.  പുഷ്പഗിരി സ്വദേശി അബ്ദുൽ മുജീബാണ് ആഡംബര ജീവിതത്തിനായി കാറിന്റെ ഗ്ലാസുകൾ തകർത്തുള്ള മോഷണം പതിവാക്കി പിടിയിലായത്.  വ്യാപാരിയും സമ്പന്ന കുടുംബാംഗവും കൂടിയാണ് ഇയാൾ.

വ്യാപാരികളുടെ കാറിൽ നിന്നടക്കം പതിനാറിലേറെ തവണ കാറിന്റെ ഗ്ലാസ് തകർത്തുള്ള മോഷണ പരമ്പര തളിപ്പറമ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു.  കഴിഞ്ഞ ദിവസത്തെ മോഷണ ശ്രമത്തിനിടെ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളിലാണ് മുജീബ് കുടുങ്ങിയത്.   തനിക്ക് ഈ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ആദ്യം നിലപാടെടുത്ത മുജീബ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കാണിച്ചതോടെ കുറ്റം സമ്മതിച്ചു. 

നന്നായി വസ്ത്രം ധരിച്ച്  ആർക്കും  സംശയം തോന്നാത്ത വിധം ഇടപെടുന്ന മുജീബ് സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണെന്ന് പൊലീസ് പറയുന്നു.  തളിപ്പറമ്പിൽ വ്യാപാര സ്ഥാപനവും, കച്ചവട പങ്കാളിത്തവുമുണ്ട്. മോഷണ മുതലിൽ നിന്ന് ഇയാള്‍  അടുപ്പമുള്ള സ്ത്രീക്ക് വാഹനം വാങ്ങി നൽകിയതായും വിവരമുണ്ട്.  തളിപ്പറമ്പ് പൊലീസ് ഓരോ കേസും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവെന്ന് സംശയിക്കപ്പെട്ടാൻ പോലും ഇട നൽകാതെ രക്ഷപ്പെട്ടു നടന്ന ഇയാളെ പിടികൂടിയത്.

രാമന്തളി സ്വദേശിയുടെ കാറിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിലെത്തി സ്വർണം പൊലീസ് കണ്ടെടുത്തു.  മോഷണത്തിൽ നിന്ന് ലഭിച്ചതടക്കം 74 ബഹറിൻ ദിനാർ ഇന്ത്യൻ കറൻസിയാക്കി മാറ്റിയതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. 8 കേസുകൾ നിലവിൽ തെളിഞ്ഞു.  റിപ്പോർട്ട് ചെയ്യപ്പെടാത്ത കൂടുതൽ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്  പരിശോധിക്കുകയാണ് പൊലീസ്

Follow Us:
Download App:
  • android
  • ios