ചെമ്മണാറിൽ മോഷ്ടാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതിയായ ഗൃഹനാഥനെ റിമാൻഡ് ചെയ്തു
രക്ഷപെടാനായി ജോസഫ് രാജേന്ദ്രൻറെ മുഖത്ത് കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഇത് ശരിയാണോ എന്നറിയാനാണ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോലീസ് സർജനെക്കൊണ്ട് പരിശോധന നടത്തി
ഇടുക്കി: ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ മോഷ്ടാവിനെ കൊലപ്പെടുത്തിയ കേസിൽ മോഷണം നടന്ന വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണാറിൽ ഓട്ടോ ഡ്രൈവറായ കൊന്നക്കാപ്പള്ളിൽ രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കൊല്ലപ്പെട്ടത്.
രാജേന്ദ്രൻറെ വീട്ടിൽ മോഷണം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെയാണ് ജോസഫ് കൊലപ്പെട്ടത്. മോഷണത്തിനു ശേഷം ജോസഫ് പുറത്തിറങ്ങിയപ്പോൾ കതക് അടയുന്ന ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നു. ഉടൻ ഭാര്യയെ വിളിച്ചുണർത്തി. വീട്ടിനുള്ളിലെ രണ്ടു ബാഗുകൾ വർക്ക് എരിയയിൽ കിടക്കുന്നത് കണ്ടപ്പോൾ മോഷണം നടന്നതായി മനസ്സിലായി. പ്രസവത്തിനെത്തിയ മകളുടെ 25 പവനോളം സ്വർണം ഇവിടെയുണ്ടായിരുന്നു. ഇത് നഷ്ടപ്പെട്ടെന്ന് കരുതി രാജേന്ദ്രൻ പുറത്തിറങ്ങി തെരച്ചിൽ തുടങ്ങി. അപ്പോഴാണ് വഴിയിലൂടെ ഒരാൾ നടന്നു പോകുന്നത് കണ്ടത്. ശബ്ദമുണ്ടാക്കാതെ പിന്നിലെത്തി ഇയാളെ കടന്നു പിടിച്ചു. കുതറി രക്ഷപെടാൻ ശ്രമിച്ചപ്പോൾ കഴുത്തിനു ബലമായി പടിമുറുക്കി. ഈ പിടുത്തതിൽ കഴുത്തിലെ എല്ലു തകർന്ന് ശ്വസനാളത്തിലെത്തി ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റു മോർട്ടത്തിൽ കണ്ടെത്തിയത്.
രക്ഷപെടാനായി ജോസഫ് രാജേന്ദ്രൻറെ മുഖത്ത് കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഇത് ശരിയാണോ എന്നറിയാനാണ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോലീസ് സർജനെക്കൊണ്ട് പരിശോധന നടത്തിയത്. വീട്ടിലുണ്ടായിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടില്ല. കൊലപാതകക്കുറ്റമാണ് രാജേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടിലും സംഭവ സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പി നടത്തി. കൊല നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും കണ്ടെടുത്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: വടകരയില്‍ പൊലീസ് (Vadakara Police) കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. റൂറൽ എസ് പിയോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദേശിച്ചു. അതേസമയം, സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വടകര സ്റ്റേഷൻ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തു.
വടക സ്റ്റേഷൻ എസ്.ഐ നിജേഷ്, എ എസ് ഐ അരുണ്‍, സിവിൽ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ‍് ചെയ്തത്. പ്രഥമ ദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്ന് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഉത്തരമേഖല ഐജി രാഹുൽ ആര്‍ നായര്‍ ആണ് നടപടി സ്വീകരിച്ചത്. വടകര കല്ലേരി സ്വദേശി സജീവനാണ് സ്റ്റേഷനിൽ വച്ച് ചികിത്സ കിട്ടാതെ മരിച്ചത്. വാഹന അപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം സ്റ്റേഷനില്‍ വച്ച് സജീവനെ മര്‍ദ്ദിച്ചതായി ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചിരുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവൻ പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിന്‍റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നു.
ഇന്നലെ രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.
Also Read: ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല, ക്രൂരമായി മർദ്ദിച്ചു; വടകര പൊലീസിനെതിരെ ഗുരുതര ആരോപണം
മര്‍ദ്ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.