കർണ്ണാടകയിലെ വീടുകളിൽ നിന്ന് രണ്ട് കിലോ സ്വർണ്ണം മോഷ്ടിച്ച കേസ്, പ്രതികളെ വണ്ടിപ്പെരിയാറിലെത്തിച്ചു
കർണ്ണാടകയിലെ ഹുന്നൂരിൽ ഒന്നര വർഷത്തിനിടെ വീടുകളിൽ നിന്നും രണ്ടു കിലോ സ്വർണ്ണം മോഷണം പോയ കേസിൽ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ കർണ്ണാടക പോലീസ് ഇടുക്കി വണ്ടിപ്പെരിയാറിലെത്തി
ഇടുക്കി: കർണ്ണാടകയിലെ ഹുന്നൂരിൽ ഒന്നര വർഷത്തിനിടെ വീടുകളിൽ നിന്നും രണ്ടു കിലോ സ്വർണ്ണം മോഷണം പോയ കേസിൽ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ കർണ്ണാടക പോലീസ് ഇടുക്കി വണ്ടിപ്പെരിയാറിലെത്തി. കേസിൽ പിടിയിലായ വണ്ടിപ്പെരിയാർ വാളാടി സ്വദേശികളായ പ്രഭു, ഗുണ എന്നവർ സ്വർണം ഇവിടെ പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തതായി സമ്മതിച്ചിരുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണം വച്ച 28 ഗ്രാം സ്വർണവും വിൽപ്പന നടത്തിയ 137 ഗ്രാം സ്വർണവും കണ്ടെടുത്തു. ഇവർക്കൊപ്പം കർണാടക സ്വദേശികളായ രണ്ടു പ്രതികളെയുമെത്തിച്ചിരുന്നു. മോഷ്ടിച്ച സ്വർണം തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പരിയാറിലുമാണ് വിറ്റഴിച്ചത്.
അതേസമയം, കായംകുളം രണ്ടാം കുറ്റിയിൽ കലായി ബാറിൽ നിന്നും പണം കവർന്ന കേസിൽ പ്രതികൾ പിടിയിലായി. കഴിഞ്ഞ 27 -ന് ഉച്ചയ്ക്ക് കായംകുളം രണ്ടാം കുറ്റിയിൽ സ്ഥിതി ചെയ്യുന്ന കലായി ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ കയറി മേശയുടെ ഡ്രോയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ (46) എന്നിവരെ അറസ്റ്റ് ചെയ്തത്.
മുമ്പ് കലായി ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന ഒന്നാം പ്രതി അനീഷ് 27 -ന് ഉച്ചക്ക് ബാറിൽ നിന്നും മദ്യപിക്കുകയും ഒന്നാം നിലയിലുള്ള അക്കൗണ്ട് മുറിക്ക് സമീപം പതുങ്ങി നിന്ന ശേഷം ജീവനക്കാർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ , മുറിയിൽ കയറി മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം എടുത്ത് കടന്നു കളയുകയുമായിരുന്നു.