പകൽ സമയം ഓട്ടോയിൽ കറങ്ങി നടന്ന് വീടുകൾ നോക്കി വെക്കുന്ന പ്രതി രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവ്.

കൊല്ലം : ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ. അടൂർ കള്ളിക്കാട് സ്വദേശി തുളസീധരനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ തുളസീധരൻ പിള്ള നിലമേൽ ഭാഗത്തു വാടകവീട്ടിൽ താമസിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പകൽ സമയം ഓട്ടോയിൽ കറങ്ങി നടന്ന് വീടുകൾ നോക്കി വെക്കുന്ന പ്രതി രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കൽ സ്വദേശി സുരേന്ദ്രന്റെ വീട്ടിൽ എത്തിയ മോഷ്ട്ടാവ് റബ്ബർ ഷീറ്റുകളും ചാക്കിൽ സൂക്ഷിച്ചിരുന്ന ഒട്ടുകറയും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോയി. 

സുരേന്ദ്രന്റ പരാതിയിൽ കേസെടുത്ത കടയ്ക്കൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയിലേക്ക് എത്തിയത്. അടൂരിലെ വീട്ടിൽ നിന്ന് തുളസീധരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് തുളസീധരന്റെ പേരിൽ 20 കേസുകൾ ഉള്ളത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.