ക്ലിനിക്കില്‍ മോഷണം; 24 മണിക്കൂറിനുള്ളില്‍ 'തീപ്പൊരി' പ്രസാദിനെ വലയിലാക്കി പൊലീസ്
കണ്ണൂർ തളാപ്പിലെ ശിശുരോഗ വിദഗ്ദൻ ഡോ. എം. ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ചൈതന്യക്ലിനിക്കിൽ നിന്നാണ് പ്രസാദ് 50000 രൂപ മോഷ്ടിച്ചത്.
കണ്ണൂര്‍: കണ്ണൂരിൽ ക്ലിനിക്കിൽ മോഷണം നടത്തിയ ആളെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രസാദ് എന്ന തീപ്പൊരി പ്രസാദാണ് അറസ്റ്റിലായത്. കണ്ണൂർ തളാപ്പിലെ ക്ലിനിക്കിൽ നിന്ന് ഇയാൾ കഴിഞ്ഞ ദിവസം 50000 രൂപ കവർന്ന് കടന്നു കളയുകയായിരുന്നു. കണ്ണൂർ തളാപ്പിലെ ശിശുരോഗ വിദഗ്ദൻ ഡോ. എം. ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ചൈതന്യക്ലിനിക്കിൽ നിന്നാണ് പ്രസാദ് 50000 രൂപ മോഷ്ടിച്ചത്. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് അകത്തു കയറിയത്. പിന്നീട് ഡോക്ടറുടെ പരിശോധനാമുറി കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച പണം എടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചവരെ ഡോക്ടർ ക്ലിനിക്കിലുണ്ടായിരുന്നു.
പരിശോധനയ്ക്കു ശേഷം മൂന്നരയോടെയാണ് ജീവനക്കാർ ക്ലിനിക്ക് പൂട്ടി പോയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ശുചീകരണത്തിനെത്തിയ സ്ത്രീയാണ് ക്ലിനിക്കിന്റെ പൂട്ട് തകർത്തതായി കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രസാദാണ് കളവ് നടത്തിയതെന്ന് മനസിലായത്. പണവുമായി കണ്ണൂർ വിടാൻ ശ്രമിക്കുന്നതിനിടെ തെക്കി ബസാറിൽ വച്ച് ഇയാളെ ടൗൺ പൊലീസ് പിടികൂടുകയായിരുന്നു. പ്രസാദിനെതിരെ സംസ്ഥാനത്ത് 60 ഓളം മോഷണ കേസുകൾ നിലവിൽ ഉണ്ട്. അലപ്പുഴ ജില്ലയിൽ മാത്രം 45 കേസുകൾ ഉള്ളതായും പൊലീസ് പറയുന്നു. ഓരോ പ്രദേശത്തും കളവ് നടത്തിയ ശേഷം നാട് വിടുകയാണ് പ്രസാദിൻ്റെ രീതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
മലപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊന്നു
മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ്, ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ സുരേഷും ഭാര്യ രമണിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ മർദ്ദനത്തിനിടെയിലാണ് യുവതി കൊല്ലപ്പെട്ടത്. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ശരീരത്തിന്റെ മറ്റിടങ്ങളിലും ചതവുകളുണ്ട്.
മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. കൊലപാതക വിവരം അയൽവാസികളാണ് പൊലീസിൽ അറിയിച്ചത്. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മലപ്പുറത്ത് നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു.
-