പുനലൂരിൽ ആത്മഹത്യ ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അയൽവാസിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. വിദ്യാർത്ഥിനിയുടെ അമ്മയെ ആശ്വസിപ്പിക്കുന്നതിനിടെയാണ് 38കാരിയായ കവിത കുഴഞ്ഞുവീണത്.
കൊല്ലം: ജീവനൊടുക്കിയ പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെ അയൽവാസിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത പുനലൂർ അഷ്ടമംഗലം അതുല്യ ഭവനിൽ അജി-രാജി ദമ്പതികളുടെ മകൾ അതുല്യ അജിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അയൽവാസിയായ 38കാരി എസ്.കവിത കുഴഞ്ഞുവീണ് മരിച്ചത്.
പുനലൂരിലെ സ്വകാര്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളിൽ കഴുത്തിൽ ഷാൾ മുറക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ ബന്ധുക്കൾ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിയെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചു. അതുല്യയുടെ മാതാവിനെ സമാധാനിപ്പിക്കുനതിനിടെയാണ് കവിത കുഴഞ്ഞു വീണത്.
കവിതയെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിരഞ്ജന, നീരജ് എന്നിവരാണ് മക്കൾ. അതുല്യയുടെ മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


